പെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പൊലീസിന്റെ മിന്നൽ പരിശോധന; കൊച്ചിയിൽ ഒരാഴ്ചക്കിടെ 20 പേർ അറസ്റ്റിൽ
ചെറുതും വലുതുമായ പെണ്‍വാണിഭ സംഘങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുളളവർ മുതൽ വിദ്യാർത്ഥിനികൾ വരെയുണ്ട്.
കൊച്ചി: എറണാകുളം ജില്ലയിൽ പെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പൊലീസിന്റെ മിന്നൽ പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ആലുവയിലും കൊച്ചി നഗരത്തിലുമായി നടന്ന റെയ്ഡുകളിൽ 20 പേരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കടവന്ത്രയിൽ നിന്ന് അറസ്റ്റിലായ പെൺവാണിഭ സംഘത്തിലെ മൂന്ന് പേരെയും റിമാൻഡ് ചെയ്തു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും നടന്ന പരിശോധനകളിലാണ് 20 പേർ പിടിയിലായത്.
ചെറുതും വലുതുമായ പെണ്‍വാണിഭ സംഘങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുളളവർ മുതൽ വിദ്യാർത്ഥിനികൾ വരെയുണ്ട്. കഴിഞ്ഞ ദിവസം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ നിന്ന് ഒരു സ്ത്രിയും സഹായിയും ഹോട്ടലുടമയുമടക്കം മൂന്ന് പേരാണ് പിടിയിലായത്. കഴിഞ്ഞ ഒരു മാസമായി ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തെ രഹസ്യവിവരത്തെ തുടർന്നെത്തിയ കടവന്ത്ര പൊലീസാണ് വലയിലാക്കിയത്.
ഇടപാടിന് പുസ്തകം സൂക്ഷിച്ചിരുന്ന ഇവർ പെണ്‍കുട്ടികൾക്ക് പണം നൽകിയത് ഓണ്‍ലൈനായി മാത്രമായിരുന്നു. കേരളത്തിനകത്തും പുറത്തുമുളള വിദ്യാർഥിനികൾ മുതൽ പ്രായംചെന്ന സ്ത്രീകൾ വരെ സംഘത്തിൽ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ആലുവയിൽ പന്ത്രണ്ട സംഘവും സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം നാലംഗ സംഘവും പിടിയിലായിരുന്നു. ഇവർ ലഹരി ഇടപാടുകളിൽ കണ്ണികളാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം