സപ്ലൈക്കോ ഇരുമ്പ് ലോക്കർ ഗ്യാസ് കട്ടറിന് തകർത്തു, കള്ളന്റെ പ്രതീക്ഷകൾ അസ്ഥാനത്തായി, കിട്ടിയത് തുച്ഛമായ തുക!
വടക്കഞ്ചേരി സപ്ലൈകോയിൽ വീണ്ടും മോഷണം. പണം സൂക്ഷിക്കുന്ന ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ചെങ്കിലും മോഷ്ടാവിന് ആകെ കിട്ടിയത് ആയിരം രൂപ മാത്രമാണ്
പാലക്കാട്: വടക്കഞ്ചേരി സപ്ലൈകോയിൽ വീണ്ടും മോഷണം. പണം സൂക്ഷിക്കുന്ന ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ചെങ്കിലും മോഷ്ടാവിന് ആകെ കിട്ടിയത് ആയിരം രൂപ മാത്രമാണ്. വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുടെ സൂപ്പർമാർക്കറ്റിൽ ആണ് കഴിഞ്ഞദിവസം മോഷണം നടന്നത്. രാവിലെ പ്രദേശ വാസികളാണ് ഷട്ടർ തുറന്നിരിക്കുന്നതായി കണ്ടത്. തുടർന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു. ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് മോഷണം സ്ഥിരീകരിച്ചത്.
അകത്ത് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ച നിലയിലാണ് കണ്ടെത്തിയത്. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. മൂന്നുമാസം മുമ്പും സമാനസംഭവം ഈ സപ്ലൈകോയിൽ തന്നെ നടന്നിരുന്നു. ജീവനക്കാരുടെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം വടക്കഞ്ചേരി തേനിടുക്കിന് സമീപം സ്വകാര്യ സ്ഥാപനത്തിലും മോഷണം നടന്നിരുന്നു. അര ലക്ഷത്തോളം രൂപയാണ് അന്ന് നഷ്ടമായത്. തേനിടുക്ക് ദേശീയ പാതയോരത്തെ ക്രഷർ മെറ്റൽ മണൽ വില്ക്കുന്ന സ്ഥാപനത്തിന്‍റെ ഓഫീസിലാണ് രാത്രി മോഷണം നടത്തിയത്. ഓഫീസിന്‍റെ അലമാരയിൽ സൂക്ഷിച്ച 54,450 രൂപയും മൂന്ന് പെൻഡ്രൈവും ഒരു വാച്ചും ആണ് മോഷണം പോയത്. പ്രതി മോഷ്ടിക്കുന്ന ദൃശ്യം ഓഫീസിനകത്തെ സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.
Read more: മെയ് വരെ മാത്രം 1.4 ലക്ഷത്തോളം തെരുവുനായ ആക്രമണ കേസുകൾ, ഈ മാസം ഇതുവരെയുള്ള കണക്കുകൾ ഞെട്ടിക്കുന്നത്!
ഓഫീസിന് പുറത്തെ സി സി ടി വി ദൃശ്യം തകർത്ത് ഓഫീസിന്‍റെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്നും വ്യക്തമായിരുന്നു. കൈക്കോട്ടു കൊണ്ട് അലമാര കുത്തിപൊളിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വടക്കഞ്ചേരി എസ് ഐ ജീഷ് മോൻ വർഗ്ഗീസ്, ഫിംഗർ പ്രിന്‍റ് വിദഗ്ധ നിവേദ രാജഗോപാൽ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സി സി ടി വി യിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യം കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം