Asianet News MalayalamAsianet News Malayalam

സാഹിത്യകാരന്‍ ഗഫൂര്‍ അന്തരിച്ചു; മരണം നോവല്‍ പ്രകാശനം ചെയ്യാനിരിക്കെ

ക്യാന്‍സര്‍ ബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

gafoor arakkal passed away joy
Author
First Published Aug 18, 2023, 3:39 AM IST

കോഴിക്കോട്: സാഹിത്യകാരന്‍ ഗഫൂര്‍ അറയ്ക്കല്‍ (54) അന്തരിച്ചു. പുതിയ നോവല്‍ 'ദ കോയ' വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെ ജില്ലാ സഹകരണ ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് അന്ത്യം. ക്യാന്‍സര്‍ ബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചേളാരി പൂതേരിവളപ്പിലെ ചെമ്പരത്തിയിലാണ് താമസം. 

കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലകളില്‍ ശ്രദ്ധേയനാണ് ഗഫൂര്‍. ഫറോക്കിനടുത്ത് പേട്ടയിലാണ് ജനനം. ഫാറൂഖ് കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദവും ബിഎഡും പാസായി. ചേളാരിയില്‍ പാരലല്‍ അധ്യാപകനായിരിക്കെ എഴുത്തില്‍ സജീവമായി. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു.

ഫാറൂഖ് കോളേജ് പഠനകാലത്തു തന്നെ എഴുത്തില്‍ ശ്രദ്ധിക്കപ്പെട്ടു. നിദ്ര നഷ്ടപ്പെട്ട സൂര്യന്‍, അമീബ ഇര പിടിക്കുന്നതെങ്ങിനെ എന്ന രണ്ട് കവിതാ സമാഹാരങ്ങള്‍ വിദ്യാര്‍ഥിയായിരിക്കെ പുറത്തിറക്കി. ഒരു ഭൂതത്തിന്റെ ഭാവി ജീവിതം, അരപ്പിരിലൂസായ കാറ്റാടിയന്ത്രം, ഹോര്‍ത്തൂസുകളുടെ ചോമി, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി എന്നീ നോവലുകള്‍ രചിച്ചു. നക്ഷത്രജന്മം, മത്സ്യഗന്ധികളുടെ നാട് എന്നിവയാണ് ബാലസാഹിത്യ കൃതികള്‍. 'ലുക്ക ചുപ്പി' സിനിമയ്ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. ഭാര്യ: ആശാ പി കൃഷ്ണന്‍ (അധ്യാപിക, പേട്ട ജിഎംഎല്‍പി സ്‌കൂള്‍). മക്കള്‍: ഋത്വിക് ലാല്‍, അഭിരാമി.

 പ്രണയബന്ധം എതിര്‍ത്തു; മുത്തശിയെയും സഹോദരഭാര്യയെും കൊന്ന് 19കാരന്‍  
 

Latest Videos
Follow Us:
Download App:
  • android
  • ios