അനുജൻ തലകീഴായി താഴേക്ക്, താങ്ങിപ്പിടിച്ച് രക്ഷപ്പെടുത്തി ജേഷ്ഠൻ, ഒരു നിമിഷം പകച്ചുപോകുന്ന വീഡിയോ
വീട് വൃത്തിയാക്കുന്നതിനിടെ ടെറസിന്റെ മുകളില്‍നിന്ന് കാല്‍വഴുതി താഴേക്കുവീണ അനുജന് രക്ഷയായി ജ്യേഷ്ഠന്‍
മലപ്പുറം: വീട് വൃത്തിയാക്കുന്നതിനിടെ ടെറസിന്റെ മുകളില്‍നിന്ന് കാല്‍വഴുതി താഴേക്കുവീണ അനുജന് രക്ഷയായി ജ്യേഷ്ഠന്‍. മലപ്പുറം ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് ജ്യേഷ്ഠന്‍ സാദിഖ് രക്ഷപ്പെടുത്തിയത്. ഇരുവരുടെയും രക്ഷപ്പെടല്‍ വീഡിയോ തിങ്കളാഴ്ച സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
വീട് വൃത്തിയാക്കാന്‍ ടെറസില്‍ കയറിയതായിരുന്നു ഷെഫീഖ്. ഈ സമയത്ത് മുറ്റത്തുനിന്ന് പൈപ്പിലൂടെ വെള്ളമെത്തിച്ചു നല്‍കുകയായിരുന്നു സാദിഖ്. ഇതിനിടെ കാല്‍വഴുതി ഷെഫീഖ് തലകുത്തി താഴേക്ക് വീണു. ഇതുകണ്ട സാദിഖ് കൈയിലിരുന്ന പൈപ്പ് വലിച്ചെറിഞ്ഞ് അനുജനെ കരങ്ങളില്‍ താങ്ങിയെടുത്തു. എന്നാല്‍ അമിതഭാരത്താല്‍ ഷഫീഖിനെ നെഞ്ചോടുചേര്‍ത്ത് സാദിഖ് നിലത്തുവീണു.
എങ്കിലും രണ്ടുപേര്‍ക്കും കാര്യമായ പരുക്കുണ്ടായില്ല. സാദിഖിന് അല്‍പസ സമയം പ്രയാസം അനുഭവപ്പെട്ടതോടെ ഷഫീഖ് ആദ്യം ഒന്നു ഭയന്നെങ്കിലും കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ല എന്നറിഞ്ഞതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. തലകീഴായി താഴേക്കുവന്ന ഷഫീക്കിന് സാദിഖിന്റെ കരങ്ങളിലൂടെ പുനര്‍ജന്മമാണ് ലഭിച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചങ്ങരംകുളത്ത് ബിസിനസ് നടത്തുകയാണ് സാദിഖ്.
Read More : ലൈംഗിക ഉത്തേജന മരുന്ന്, ഒരു പെട്ടി ഡോളര്‍; പെട്ടി പൊളിച്ചപ്പോള്‍; കസര്‍കോടിനെ ഞെട്ടിച്ച തട്ടിപ്പ് ഇങ്ങനെ
മലപ്പുറത്ത് വാടകമുറിയില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: ഒരാള്‍ പിടിയില്‍
മലപ്പുറം: മലപ്പുറം ജില്ലയ്ക്കകത്തും പുറത്തും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തി വന്നിരുന്നയാള്‍ കൊളത്തൂരില്‍ പിടിയിയില്‍. മഞ്ചേരി പൂക്കൊളത്തൂര്‍ പുറക്കാട് സ്വദേശി തയ്യില്‍ ഹുസൈന്‍ (31)ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പ്രത്യേകസംഘം നടത്തിയ അന്വേഷണത്തില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് പ്രതി വലയിലായത്. കൊളത്തൂര്‍ കുറുപ്പത്താല്‍ ടൗണിന് സമീപത്തെ വാടക കെട്ടിടത്തിലെ മുറിയിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.
ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എം സന്തോഷ് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. കെ എം ബിജു കൊളത്തൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ തൊഴിലാളികള്‍ക്ക് താമസിക്കാനെന്ന വ്യാജേന വാടകമുറിയെടുത്ത് ഒരു മാസത്തിലധികമായി സമാന്തര എക്‌സ്‌ചേഞ്ച് നടത്തിവരികയാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Read More : ലൈംഗിക ഉത്തേജന മരുന്ന്, ഒരു പെട്ടി ഡോളര്‍; പെട്ടി പൊളിച്ചപ്പോള്‍; കസര്‍കോടിനെ ഞെട്ടിച്ച തട്ടിപ്പ് ഇങ്ങനെ
അന്താരാഷ്ട്ര കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ സഹിതമാണ് പ്രതിയെ പിടികൂടിയത്. ഇതിന് സഹായിക്കുന്ന സിം കാര്‍ഡുകള്‍, റൂട്ടര്‍ ഡിവൈസുകള്‍ എന്നിവയും ഇന്‍വെര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. അന്വേഷണ സംഘത്തില്‍ എസ് ഐ. ടി കെ ഹരിദാസ്, വനിതാ എ എസ് ഐ ജ്യോതി പൊലീസുകാരായ ബൈജു കുര്യാക്കോസ്, വിനോദ്, ഷിബു, സുബ്രഹ്മണ്യന്‍, സുകുമാരന്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ബിജു, ഷൈലേഷ്, വൈശാഖ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് സംഘവുമാണ് ഉണ്ടായിരുന്നത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.