വനാതിര്‍ത്തിയില്‍ പരുങ്ങി യുവാക്കള്‍, സംശയം തോന്നിയപ്പോൾ പരിശോധിച്ചു; പിടികൂടിയത് എം.ഡി.എം.എ
കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ പാട്ടവയലിന് അടുത്ത പ്രദേശമായ ചെട്ട്യാലത്തൂര്‍ ബസ് സ്‌റ്റോപ്പില്‍ ഇരിക്കുകയായിരുന്ന യുവാക്കളിൽ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്.
സുല്‍ത്താന്‍ ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ഡാന്‍സാഫ് സംഘവും നൂല്‍പ്പുഴ പൊലീസും ചേര്‍ന്ന് പിടികൂടി. നമ്പ്യാര്‍കുന്ന് മുളക്കല്‍ പുള്ളത്ത് ജിഷ്ണു (29), ബത്തേരി റഹ്മത്ത് നഗര്‍ മേനകത്ത് മെഹബൂബ് (26) എന്നിവരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് പിടികൂടിയത്. പിന്നീട് നൂല്‍പ്പുഴ പൊലീസിന് കൈമാറുകയായിരുന്നു. ഇവരില്‍ നിന്ന് 12.8 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തതായി നൂല്‍പ്പുഴ പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം സന്ധ്യയോടെ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ പാട്ടവയലിന് അടുത്ത പ്രദേശമായ ചെട്ട്യാലത്തൂര്‍ ബസ് സ്‌റ്റോപ്പില്‍ ഇരിക്കുകയായിരുന്ന യുവാക്കളെ സംശയത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം പരിശോധിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ സ്വകാര്യ വാഹനങ്ങള്‍ നിരന്തരം പരിശോധന നടത്തുന്നതിനാല്‍ മയക്കുമരുന്നു കടത്തുകാര്‍ ലൈന്‍ബസുകളെ അടക്കം ആശ്രയിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസും എക്‌സൈസും പരിശോധന പൊതുയാത്ര വാഹനങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. അതിര്‍ത്തിയ്ക്ക് അടുത്ത പ്രദേശങ്ങളില്‍ ബസുകളില്‍ വന്നിറങ്ങുന്ന മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാന്‍ കാല്‍നടയായി കേരളത്തിലേക്ക് എത്താന്‍ ശ്രമിക്കാറുണ്ട്.
READ MORE: എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചില്ല, പ്രതികരിച്ചുമില്ല; എന്തുകൊണ്ടെന്ന് വി ഡി സതീശൻ