രണ്ട് ദിവസം നടത്താനിരുന്ന മുഴുവൻ പരിപാടിയും റദ്ദാക്കിയെന്ന് പി വി അൻവർ, കാരണം 'കടുത്ത തൊണ്ടവേദന'
കോഴിക്കോട് മുതലക്കുളത്ത് നടന്ന മാമി തിരോധാനക്കേസിലെ വിശദീകരണ യോഗത്തിന് ശേഷം ഫേസ്ബുക്കിൽ വീഡിയോ സന്ദേശത്തിലൂടെയാണ് അൻവർ ഇക്കാര്യം അറിയിച്ചത്.
മലപ്പുറം: ഇന്നും നാളെയും നടത്താൻ തീരുമാനിച്ചിരുന്ന മുഴുവൻ പരിപാടികളും റദ്ദാക്കിയെന്ന് പി വി അൻവർ അറിയിച്ചു. കോഴിക്കോട് മുതലക്കുളത്ത് നടന്ന മാമി തിരോധാനക്കേസിലെ വിശദീകരണ യോഗത്തിന് ശേഷം ഫേസ്ബുക്കിൽ വീഡിയോ സന്ദേശത്തിലൂടെയാണ് അൻവർ ഇക്കാര്യം അറിയിച്ചത്. 'കടുത്ത തൊണ്ടവേദനയെ തുടർന്ന് സംസാരിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ 2 ദിവസം നടത്താൻ തീരുമാനിച്ച പരിപാടികളെല്ലാം ക്യാൻസൽ ചെയ്തിരിക്കുന്നു' എന്നാണ് അൻവർ അറിയിച്ചത്.
കോഴിക്കോടും മുഖ്യമന്ത്രിക്കെതിരെ ആഞ്ഞിടിച്ച് അൻവർ
മത സൗഹാർദത്തിന്റെ കടക്കൽ കത്തി വയ്ക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പിവി അൻവർ എംഎൽഎ ആരോപിച്ചു. കോഴിക്കോട് മുതലക്കുളത്ത് നടന്ന മാമി തിരോധാനക്കേസിലെ വിശദീകരണ യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരേയും എഡിജിപി എംആർ അജിത് കുമാറിനെതിരേയും അൻവർ വിമർശനം ആവർത്തിച്ചത്. മുഖ്യമന്ത്രിയുടെ സ്വർണം പിടിക്കൽ പരാമർശത്തിനെതിരേയും അൻവർ രൂക്ഷമായി വിമർശിച്ചു. ദി ഹിന്ദു ദിനനപത്രത്തിലെ ലേഖനത്തിലൂടെ മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു. കരിപ്പൂർ എയർപോർട്ടിൽ സ്വർണം പിടിച്ചാലും കുറ്റം മലപ്പുറത്തിനാണ്. മുഖ്യമന്ത്രി എന്തുകൊണ്ട് ഇക്കാര്യം മലയാള മാധ്യമങ്ങളോട് പറഞ്ഞില്ല. ഇംഗ്ലീഷ് മാധ്യമത്തിലൂടെ പറഞ്ഞത് ദില്ലിയെ അറിയിക്കാനാണെന്നും അൻവർ പറഞ്ഞു. മാമിക്കേസിൽ നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ല. പണത്തിനു മുന്നിൽ ഒന്നും പറക്കില്ല എന്നപോലെ, എഡിജിപി അജിത്തിന് മുകളിൽ ഒന്നും പറക്കില്ല. മുഖ്യമന്ത്രി എഡിജിപിയെ കെട്ടിപിടിച്ചു കിടക്കുന്നു. പൊലീസിലെ ക്രിമിനൽ വൽക്കരണം ദൂരവ്യാപക പ്രശ്നം ഉണ്ടാക്കുമെന്നും പറഞ്ഞ അൻവർ കണ്ണൂരിൽ ആഷിർ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ച കേസിലും പ്രതികരിച്ചു. കണ്ണൂരിൽ 2017 ഡിസംബറിൽ ആഷിർ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചതിൽ കുടുംബം ദുരൂഹത പ്രകടിപ്പിച്ചിരുന്നു. എന്നാൽ മയക്കുമരുന്ന് മാഫിയ അന്വേഷണം തടഞ്ഞു. നേരത്തെ ഒരു കൗൺസിലിംഗിൽ ആഷിർ തന്നെ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയിരുന്നു. ആഷിറിന്റെ മരണത്തിനു പിന്നാലെ 2 യുവാക്കൾ നാട്ടിൽ നിന്ന് അപ്രത്യക്ഷ്യമായെന്നും അൻവർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം