മാന്നാർ കൊലക്കേസ്: കലയുടെ ഭർത്താവിനെ തിരികെയെത്തിക്കാൻ നടപടി ആരംഭിച്ച് പൊലീസ്
ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍.
![Mannar murder case Police have initiated action to bring back Kalas husband Mannar murder case Police have initiated action to bring back Kalas husband](https://static-ai.asianetnews.com/images/01j1v3bv2emgpsdsye6rqp35mb/mannar-kala-murder--2-_363x203xt.jpg)
ആലപ്പുഴ: മാന്നാർ കല കൊലപാതകക്കേസിൽ ഭർത്താവ് അനിൽകുമാറിനെ ഇസ്രയേലിൽ നിന്നും തിരികെയെത്തിക്കാനുള്ള നടപടികൾ ആരംഭിച്ച് പൊലീസ്. ഇന്റർപോളിന് വിവരങ്ങൾ കൈമാറിയതായും പൊലീസ് അറിയിച്ചു. കേസിൽ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തൽ. മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍.
ഇവർ നാലുപേരും ചേർന്ന് പതിനഞ്ച് വർഷം മുൻപ് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ നിഗമനം. വലിയപെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. അനിലിന്റെ അയൽവാസി സുരേഷ് കുമാറിനെ മുഖ്യസാക്ഷിയാക്കിയുള്ള പൊലീസ് നീക്കമാണ് പ്രതികളെ കുടുക്കുന്നതിൽ നിർണായകമായത്. ഊമക്കത്തിൽ നിന്ന് ലഭിച്ച സൂചനകൾ പിന്തുടർന്ന പൊലീസിന് ഏറെ സഹായമായതും സുരേഷ് നൽകിയ വിവരങ്ങളാണ്.