അനിലയുടെ മരണം കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നിഗമനം
അനിലയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ആളൊഴിഞ്ഞ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവതിയുടെ മരണം കൊലപാതകം തന്നെയെന്ന് തെളിയിക്കുന്ന പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കഴുത്തിൽ ഷാൾ മുറുക്കിയതിന്‍റെയും മുഖത്ത് അടിയേറ്റതിന്‍റെയും പാടുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്നലെയാണ് കണ്ണൂർ പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടിൽ മാതമംഗലം കോയിപ്ര സ്വദേശി അനില എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അനിലയുടെ സുഹൃത്ത് സുദർശൻ പ്രസാദിനെയും മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. അനിലയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
അനിലയുടെ മൃതദേഹം കണ്ടെത്തിയ വീട് ബെറ്റി എന്നയാളുടേതാണ്. ബെറ്റിയുടെ കുടുംബം വിനോദയാത്രക്ക് പോയതിനാൽ വീട് നോക്കാൻ ഏൽപിച്ചിരുന്നത് സുദർശൻ പ്രസാദിനെയായിരുന്നു. മരിച്ച അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കൊയിപ്രയും യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മാതമംഗലവും തമ്മില്‍ 22 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്.