അൻവറിനെതിരെ വിമര്‍ശനവുമായി പികെ ശ്രീമതി; 'ശത്രുക്കള്‍ക്ക് പാര്‍ട്ടിയെ കൊത്തി വലിക്കാൻ ഇട്ടുകൊടുക്കരുത്'
മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് ശേഷവും പ്രമുഖ നേതാക്കളൊക്കെ അൻവറിനെ വിമർശിക്കാൻ മടി കാണിച്ചിരുന്നു
കണ്ണൂര്‍: പിവി അൻവർ പരസ്യനീക്കം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും പാർട്ടിയെ തളർത്താൻ ശ്രമിച്ചെന്ന വിമർശനവുമായി മുതിർന്ന നേതാവ് പികെ ശ്രീമതി. ശത്രുക്കൾക്ക് പാർട്ടിയെ കൊത്തി വലിക്കാൻ ഇട്ടുകൊടുക്കരുതെന്ന് ശ്രീമതി വ്യക്തമാക്കി. അനുഭാവി ആയാലും ആരായാലും ഇത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാർട്ടിയാണെന്നും പാര്‍ട്ടിയെ തളര്‍ത്തുന്ന ഇത്തരം നടപടികള്‍ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പികെ ശ്രീമതി പറഞ്ഞു. ഇതിനിടെ, മുഖ്യമന്ത്രിയോടുള്ള അതൃപ്തി വ്യക്തമാക്കി അദ്ദേഹത്തൊടൊപ്പമുള്ള കവർ ഫോട്ടോ അൻവർ ഫേസ് ബുക്ക് പേജിൽ നിന്ന് നീക്കി.
അൻവറിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് ശേഷവും വിജയരാഘവനൊഴിക പ്രമുഖ നേതാക്കളൊക്കെ വിമർശിക്കാൻ മടി കാണിച്ചിരുന്നു. പാർട്ടി സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിറക്കിയ ശേഷം വിജയി എന്ന മട്ടിൽ കുറിപ്പ് പുറത്തിറക്കി അൻവർ തർക്കം അവസാനിപ്പിക്കുന്തായി അറിയിച്ചിരുന്നു. അൻവർ പാർട്ടിയെ വെട്ടിലാക്കി എന്ന് പല നേതാക്കൾക്കും അഭിപ്രായമുണ്ടെങ്കിലും പി കെ ശ്രീമതി മാത്രമാണ് തുറന്ന് പറയുന്നത്.
അൻവർ വെറും അനുഭാവി മാത്രമാണ്. പാർട്ടിയെ ശത്രൂക്കൾക്കിട്ട് കൊടുത്തു എന്നിങ്ങനെയുള്ള ശ്രീമതിയുടെ പരാമർശങ്ങൾ പ്രധാനമാണ്. അൻവറിന്‍റെ നീക്കത്തിന് ചില പ്രമുഖരുടെ ഒത്താശയുണ്ടോ എന്ന സംശയവും പാർട്ടിയിൽ ബലപ്പെടുന്നുണ്ട്. പിണറായിക്കെതിരായ നീക്കമായും ഇതിനെ കാണുന്നുണ്ട്. സമ്മേളനങ്ങൾ പൂർത്തിയാകുന്നതോടെ പിണറായു ദുർബ്ബലനാകുമെന്നും പാർട്ടിയിലെ സമവാക്യം മാറുമെന്നുമാണ് അൻവറിന് ലഭിച്ച് സൂചന. അതോടെ വീണ്ടും പരിഗണന ലഭിക്കുമെന്നും അദ്ദേഹം കരുതുന്നു. ഉറപ്പുകളൊന്നും കിട്ടാതെയാണ് അൻവർ പരസ്യനീക്കത്തിൽ നിന്ന് പിൻമാറിയത്.