Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു, നിലപാട് പുനഃപരിശോധിക്കണമെന്ന് അൻവർ; പി ശശിക്കെതിരെ ഗുരുതര ആരോപണം

ശശിയുടെ പ്രവ‍ർത്തനം മാതൃകാപരമല്ല, മനോവീര്യം തകർന്നത് പൊലീസിലെ കള്ളന്മാരുടേതാണ്, ഇഎംഎസും മുൻപ് കോൺഗ്രസായിരുന്നു തുടങ്ങി മുഖ്യമന്ത്രിയുടെ വിമർശനത്തിന് അക്കമിട്ട് മറുപടി

Chief Minister should rethink on his stand says PV Anwar MLA
Author
First Published Sep 21, 2024, 5:55 PM IST | Last Updated Sep 21, 2024, 6:29 PM IST

മലപ്പുറം: മുഖ്യമന്ത്രിയുടെ വിമർശനത്തോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് നിലമ്പൂരിലെ ഇടത് എംഎൽഎ പിവി അൻവർ. മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറ‌ഞ്ഞു. ശശിയുടെ പ്രവ‍ർത്തനം മാതൃകാപരമല്ല, സ്വർണം പൊട്ടിക്കലിൽ ശശിക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്, മനോവീര്യം തകർന്നത് പൊലീസിലെ കള്ളന്മാരുടേതാണ്,  തൻ്റെ വീട്ടിലെ കാര്യത്തിനല്ല മുഖ്യമന്ത്രിയെ കണ്ടത്, ഇഎംഎസും മുൻപ് കോൺഗ്രസായിരുന്നു തുടങ്ങി മുഖ്യമന്ത്രിയുടെ വിമർശനത്തിന് അക്കമിട്ട് അൻവർ വാർത്താ സമ്മേളനത്തിൽ മറുപടി പറ‌ഞ്ഞത്.

ഫോൺ ചോർത്തൽ പുറത്തുവിട്ടത് ചെറ്റത്തരമെന്ന് പറഞ്ഞുകൊണ്ടാണെന്ന് അൻവർ പറ‌ഞ്ഞു. എന്നാലത് ജനനന്മ ലക്ഷ്യമിട്ട് ചെയ്തതാണ്. പൊലീസിലെ മനോവീര്യം തകരുന്നവർ 4-5 ശതമാനം വരുന്ന ക്രിമിനലുകൾക്കാണ്. മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ മാറുമ്പോൾ നിലപാട് മാറുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അൻവർ പറഞ്ഞു.

താൻ ആരോപണം ഉന്നയിച്ചത് പൊലീസിലെ വളരെ കുറച്ച് ഉദ്യോഗസ്ഥർക്കെതിരെയാണ്. പൊലീസിൽ നല്ല ഉദ്യോഗസ്ഥരാണ് ഭൂരിഭാഗവും. പത്താം ക്ലാസ് പാസാകാത്ത എഴുതാനറിയാത്ത പൊലീസുകാരും കേരളത്തിലില്ല. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെയാണ് തന്റെ പോരാട്ടം. അത് തുടരും. തൻ്റെ ആരോപണത്തിൽ പൊലീസിലെ ക്രിമിനലുകളുടെ മനോവീര്യമാണ് തകർന്നതെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

താൻ പുറത്തുവിട്ട ഓഡിയോ സന്ദേശം പൊലീസ് സൂപ്രണ്ട് എംഎൽഎയുടെ കാല് പിടിച്ച് കരയുന്നതാണ്. മരം മുറി കേസിൽ എസ്.പി യോട് അന്വേഷണം നടന്നോട്ടെ എന്ന് താൻ പറഞ്ഞതാണ്. എന്നാൽ അദ്ദേഹം പിന്നെയും കാലുപിടിത്തം തുടർന്നു. സുജിത് ദാസ് കള്ളത്തരം ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് കാലുപിടിച്ചത്? എന്താണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്? ആ ഫോൺ റെക്കോർഡ് ചെയ്തത് സമൂഹത്തെ ഇത് സീരിയസ് ആയി ബോധ്യപെടുത്താനാണെന്നും അൻവർ പറ‌ഞ്ഞു.

സ്വർണ്ണ കള്ളക്കടത്തിലെ പ്രതികളെ മഹത്വവത്കരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ്. ആ കേസിൽ അന്വേഷണം നടക്കണം. പോലീസ് കൊടുത്ത റിപ്പോർട്ടിനെ വിശ്വസിച്ചാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. എയർപോർട്ടിന്റെ മുന്നിൽ വച്ചാണ് സ്വർണ്ണം പിടികൂടുന്നത്. ഉടനെ കസ്റ്റംസിനെ വിവരം അറിയിക്കണം എന്നാണ് നിയമം. എന്നാൽ പോലീസ് ആ സ്വർണ്ണം പുറത്തേക്ക് കടത്തുകയാണ് ചെയ്തത്. മുഖ്യമന്ത്രി കൊണ്ടോട്ടിയിലെ സ്വർണ്ണ പണിക്കാരനോട് അന്വേഷിച്ചാൽ കാര്യം വ്യക്തമാകും.

സ്വർണ്ണം കൊണ്ടുവന്ന ആളുകൾ തെളിവുകൾ തരുന്നില്ല. എഡിജിപി ക്രമസമാധാന ചുമതലയിൽ തുടരുന്നതിൽ അവർക്ക് ഭയമുണ്ട്. 102 CRPC പ്രകാരമാണ് പോലീസ് ഈ സ്വർണ്ണ കള്ളകടത്ത് കേസുകൾ മുഴുവൻ എടുത്തിട്ടുള്ളത്. സ്വർണ്ണ കള്ളക്കടത്തുകാർ നികുതിയാണ് വെട്ടിക്കുന്നത്. അല്ലാതെ കളവ് മുതലല്ല ഇത്. കസ്റ്റംസിന്റെ പണി എന്തിനാണ് പോലീസ് എടുക്കുന്നത്? ഇവിടെയാണ് പോലീസിന്റെ കള്ളത്തരം. ഈ പറഞ്ഞ 170 ഓളം സ്വർണ്ണ കള്ളക്കടത്ത് കേസുകൾ എല്ലാമൊന്നും നിലനിൽക്കില്ല. പി ശശി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് അങ്ങനെ പറയിപ്പിച്ചത്. സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അൻവർ പറഞ്ഞു.

പോലീസിന് എന്തും പിടിക്കാനുള്ള അധികാരം ഉണ്ട്. എന്നാൽ പ്രതിയെ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിന് കൈമാറണം. അതാണ് നിയമം അനുശാസിക്കുന്നത്. പി ശശിയുടെ പ്രവർത്തനം മാതൃകാപരം എന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായം. ആ അഭിപ്രായമല്ല തനിക്ക്. തൻ്റെ വീട്ടിലെ കാര്യങ്ങളല്ല പിശശിയോട് ആവശ്യപ്പെട്ടത്. ഷാജൻ സ്കറിയയുടെ അടുത്ത് നിന്ന് പണം കൈകൂലി വാങ്ങി ജാമ്യം വാങ്ങി നൽകിയത് പി ശശിയും എ ഡിജിപിയുമാണ്. ഞാൻ പഴയ കോൺഗ്രസ്സ്കാരൻ തന്നെയാണ്. ഇ.എം.എസ് പഴയ കോൺഗ്രസുകാരനല്ലേ? മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് എം ആർ അജിത് കുമാറിന്റെ പ്രസ്താവന. മുഖ്യമന്ത്രിയെ താൻ തള്ളി പറയില്ല. സ്വർണ്ണക്കടത്ത് സംഘത്തിന് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞത് എഡിജിപി. പാർട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞ് ആളാകാൻ ഞാൻ ഇല്ല. തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. പാർട്ടിക്ക്‌ വേണ്ടെന്ന് തോന്നുന്നത് വരെ താൻ പാർട്ടിയിൽ നിന്ന് പോരാടുമെന്നും അൻവർ പറഞ്ഞു.

മുഖ്യമന്ത്രിയെ പൊട്ടകിണറ്റിൽ ചാടിക്കാൻ നിൽക്കുന്ന ഒരു വിഭാഗമാണ് അദ്ദേഹത്തിന്റെ കൂടെയുള്ളത്. അത് പി ശശിയും എം.ആർ അജിത് കുമാറും മാത്രമല്ല. താൻ പറയുന്ന കാര്യങ്ങളെല്ലാം പാർട്ടിയിലെ ഒരു വിഭാഗത്തിന് മനസിലായിട്ടുണ്ട്. പാർട്ടിയിലെ ഒരു സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നത് അദ്ദേഹം മനസിലാക്കണം. താൻ പറഞ്ഞ കാര്യങ്ങൾ പാർട്ടിക്ക് ബോധ്യപെട്ടില്ല എന്ന് പറയട്ടെ. സി.പി.എമ്മിന്റെ മറുപടിക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്. പോലീസിന്റെ മനോവീര്യം തകർന്നു എന്ന് മുഖ്യമന്ത്രി പറയുന്നത് 100% തെറ്റാണെന്നും അൻവർ ചോദ്യത്തോട് പ്രതികരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios