Asianet News MalayalamAsianet News Malayalam

സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

അനുജിന്റെ മരണത്തിൽ സത്യാവസ്ഥ പുറത്തുവരാൻ പോസ്റ്റ്‌മോർട്ടം മുംബൈക്ക് പുറത്തു നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. 

Death of suspect in Salman Khan's house firing case family accused mystery
Author
First Published May 2, 2024, 12:16 PM IST

മുംബൈ: നടൻ സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അനുജ് തപൻ ജീവനൊടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും കസ്റ്റഡി കൊലപാതകം പൊലീസ് ആത്മഹത്യയായി ചിത്രീകരിക്കുകയാണെന്നും കുടുംബം ആരോപിച്ചു. അനുജിന്റെ മരണത്തിൽ സത്യാവസ്ഥ പുറത്തുവരാൻ പോസ്റ്റ്‌മോർട്ടം മുംബൈക്ക് പുറത്തു നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

അതേസമയം 32കാരനായ പ്രതി ലോക്കപ്പിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചുവെന്നാണ് മുംബൈ പൊലീസിന്റെ വിശദീകരണം. പകൽ 11 മണിക്കാണ് സംഭവമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ മാസമാണ് സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത മുഖ്യ പ്രതികൾക്ക് തോക്കുകൾ നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചാബ് സ്വദേശികളായ അനുജ് തപനെയും സോനു സുഭാഷ് ചന്ദറിനെയും പിടികൂടിയത്‌. ഇരുവർക്കും ലോറൻസ് ബിഷ്ണോയി ഗ്യാങ്ങുമായി അടുത്ത ബന്ധമുണ്ട്. കേസിലെ മുഖ്യപ്രതികളായ വിക്കി ഗുപ്തയും സാഗർപാലും ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലാണ്. ഇവർക്കെതിരെ മക്കോക്ക ചുമത്തിയിരുന്നു. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് സംഘമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഏപ്രിൽ 14നാണ് സൽമാൻ ഖാന്‍റെ വസതിക്ക് നേരെ ആക്രമണമുണ്ടായത്. സൽമാൻ ഖാന്‍റെ വസതിക്ക് നേരെ ആക്രമണം  ഉണ്ടായതിന് പിന്നാലെ ഗുജറാത്തിലേക്ക് കടന്ന പ്രതികൾ രൂപ മാറ്റം വരുത്തിയിരുന്നു. തോക്ക് നൽകിയ അനുജിന് സൽമാൻ ഖാനുമായി ശത്രുത ഇല്ലായിരുന്നുവെന്ന്  പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടു തോക്കുകളും 40 തിരകളുമാണ് ഇവർ നൽകിയത്. അഞ്ചു റൗണ്ട് വെടിവെപ്പുണ്ടായി. 17 തിരകള്‍ താപി നദിയിൽ നിന്നും കണ്ടെടുത്തിരുന്നു. 

സൽമാൻ‌ ഖാന്റെ വീടിന് നേർക്കുള്ള വെടിവെയ്പ്; പ്രതികൾക്ക് തോക്ക് നൽകിയ 2 പേർ പിടിയിൽ; അന്വേഷണം ഊർജ്ജിതം

ലോറൻസ് ബിഷ്‌ണോയിയുടെയും മറ്റൊരു ഗുണ്ടാസംഘ നേതാവ് ഗോൾഡി ബ്രാറിന്‍റെയും ഭീഷണിയെത്തുടർന്ന്  2022 നവംബർ മുതൽ സൽമാൻ ഖാന്‍റെ സുരക്ഷാ  വൈ പ്ലസിലേക്ക് ഉയർത്തിയിരുന്നു. നടന് തോക്ക് കൈവശം വയ്ക്കാനും അനുവാദം നൽകി. അനുജിന്‍റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് ചോദ്യംചെയ്യുമെന്ന് മുതിർന്ന പൊലീസ് ഓഫീസർ പി കെ ജെയിൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Follow Us:
Download App:
  • android
  • ios