13 വർഷം മുമ്പ് ഭാര്യയെ കാണാതായി, മുടങ്ങാതെ ഗംഗാസാഗര്‍മേളയിലെത്തും, ഒടുവില്‍ കണ്ടെത്തി...

By Web TeamFirst Published Jan 15, 2024, 5:43 PM IST
Highlights

അതേസമയം, ഭാര്യയേയും മകനെയും കാണാതായതോടെ വളരെ വേദനയോടെയാണ് ലളിത് വീട്ടിലേക്ക് തിരികെ എത്തിയത്. എന്നാൽ, ഭാര്യയേയും മകനെയും കണ്ടെത്താൻ സാധിക്കും എന്ന പ്രതീക്ഷയിൽ എല്ലാ വർഷവും അയാൾ ഗംഗാസാഗർ മേളയിൽ എത്തിയിരുന്നു.

കൊൽക്കത്ത ന​ഗരത്തിൽ വച്ച് കാണാതായ ഭാര്യയെ 13 വർഷത്തിന് ശേഷം കണ്ടുമുട്ടി ഭർത്താവ്. 2010 -ല്‍ ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ഛത്തീസ്ഗഢിൽ നിന്നുള്ള ദമ്പതികൾ കൊൽക്കത്ത ന​ഗരത്തിൽ എത്തിയത്. എന്നാൽ, ന​ഗരത്തിലെ തിരക്കുകളിലെവിടെയോ രണ്ടുപേരും രണ്ട് വഴിക്കായിപ്പോവുകയായിരുന്നു. ഒപ്പം അവരുടെ മകനും. ഏറെ അന്വേഷിച്ചെങ്കിലും യുവാവിന് തന്റെ ഭാര്യയേയും അവൾക്കൊപ്പമുണ്ടായിരുന്ന തങ്ങളുടെ മകനേയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. 

27 -കാരിയായ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. 2010 -ൽ അവളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് 11 ദിവസം മാത്രം പ്രായമായ മകനെയും കൂട്ടി അവൾക്കൊപ്പം ഭർത്താവ് ലളിത് ബരേത്ത് കൊൽക്കത്തയിലേക്ക് എത്തിയത്. എന്നാൽ, നഗരത്തിന്റെ തിരക്കിനിടയിൽ അവർക്ക് എവിടെവച്ചോ പരസ്പരം നഷ്ടപ്പെട്ട് പോവുകയായിരുന്നു. പിന്നീട്, അലഞ്ഞുതിരിഞ്ഞ യുവതിയെ സിറ്റി എയർപോർട്ടിന് സമീപത്ത് നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. അവർ അവളെ പാവ്‌ലോവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മകനെ അഭയകേന്ദ്രത്തിലാക്കുകയും ചെയ്തു. 

Latest Videos

തന്റെ വീടെവിടെയാണ് എന്നോ, വിലാസമേതാണെന്നോ ഒന്നും തന്നെ യുവതിക്ക് ഓർമ്മിച്ചെടുക്കാൻ സാധിച്ചിരുന്നില്ല. ആ വിവരങ്ങൾ അറിയാത്തതിനാൽ തന്നെ അവളുടെ വീട്ടുകാരെ കണ്ടെത്താൻ പൊലീസിനും സാധിച്ചില്ല. രണ്ട് മാസങ്ങൾക്ക് മുമ്പ് പാവ്‍ലോവ് ആശുപത്രിയിൽ നിന്നും യുവതി പൂർണമായും സുഖം പ്രാപിച്ചു എന്ന് പൊലീസിന് വിവരം കിട്ടി. എന്നാൽ, അപ്പോഴും അവൾക്ക് തന്റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ ഓർമ്മിച്ചെടുക്കാനോ പങ്കുവയ്ക്കാനോ സാധിച്ചിരുന്നില്ല. 

എന്നാൽ, പാത്രം നിർമ്മിക്കുന്ന ഒരുപാട് ഫാക്ടറികളുള്ള മധ്യപ്രദേശിലോ ഛത്തീസ്​ഗഢിലോ ആണ് അവളുടെ കുടുംബം എന്ന് പൊലീസ് മനസിലാക്കിയെടുത്തു. പിന്നീട്, പൊലീസ് ഉദ്യോ​ഗസ്ഥരുടെ വാട്ട്സാപ്പ്​ഗ്രൂപ്പുകളിൽ ഈ വിവരം പങ്കുവച്ചു. യുവതിയുടെ ചിത്രമടക്കമായിരുന്നു വിവരം പങ്കുവച്ചത്. അധികം വൈകാതെ തന്നെ പൊലീസിന് അവളുടെ കുടുംബത്തെ കണ്ടെത്താൻ സാധിച്ചു. 

അതേസമയം, ഭാര്യയേയും മകനെയും കാണാതായതോടെ വളരെ വേദനയോടെയാണ് ലളിത് വീട്ടിലേക്ക് തിരികെ എത്തിയത്. എന്നാൽ, ഭാര്യയേയും മകനെയും കണ്ടെത്താൻ സാധിക്കും എന്ന പ്രതീക്ഷയിൽ എല്ലാ വർഷവും അയാൾ ഗംഗാസാഗർ മേളയിൽ എത്തിയിരുന്നു. ഇത്രയും കാലമായിട്ടും, വീട്ടുകാര്‍ നിര്‍ബന്ധിച്ചിട്ടും മറ്റൊരു വിവാഹത്തിന് അയാള്‍ തയ്യാറായിരുന്നില്ല. ഈ ജനുവരി എട്ടിന് അയാൾ തന്റെ ഭാര്യയെ കണ്ടുമുട്ടി. ഏറെ വൈകാരികമായിരുന്നു ആ നിമിഷങ്ങൾ. 

ഇരുവരും ഇപ്പോൾ കൊൽക്കത്തയിലാണ് ഉള്ളത്. നിയമപരമായ ഫോർമാലിറ്റികളെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞാൽ ഇവര്‍ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങാം എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!