അമ്പമ്പോ എന്തൊരു നാറ്റം; അക്കാണുന്നത് തുറമുഖത്ത് ചത്തടിഞ്ഞ മത്സ്യങ്ങളാണ്, മുന്നറിയിപ്പുമായി ​ഗവേഷകരും

By Web TeamFirst Published Sep 3, 2024, 5:28 PM IST
Highlights

ചത്തടിഞ്ഞ മത്സ്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു 

ഗ്രീസിലെ തുറമുഖത്ത് അടിഞ്ഞുകൂടിയത് ആയിരക്കണക്കിന് ചത്ത മത്സ്യങ്ങൾ. മത്സ്യങ്ങളിൽ നിന്ന് അസഹനീയമാംവിധം ദുർഗന്ധം വമിച്ചതോടെ രാജ്യത്ത് പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ഗ്രീസിലെ വോലോസ് തുറമുഖത്താണ് സംഭവം നടന്നത്. വെള്ളത്തിൽ ചത്തുപൊങ്ങിയ മത്സ്യങ്ങളെ കൂട്ടത്തോടെ വാരി കരയിൽ ഇട്ടതോടെയാണ് അവ ജീർണിച്ച് ദുർഗന്ധം വമിക്കാൻ തുടങ്ങിയത്. 

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ജലമലിനീകരണവും ആഗോളതാപനവുമാണ് അപ്രതീക്ഷിതമായി മത്സ്യങ്ങൾ ചത്തുപൊങ്ങാൻ ഇടയാക്കിയത്. യൂറോപ്യൻ യൂണിയൻ സംരക്ഷിച്ചിരിക്കുന്ന തണ്ണീർത്തടമായ കാർല തടാക മേഖലയിൽ നിന്ന് വോലോസിലേക്ക് ഈ മത്സ്യങ്ങൾ ഒഴുകിയെത്തിയതായാണ് കരുതപ്പെടുന്നത്. പ്രദേശത്തെ വെള്ളത്തിൽ നിന്ന് 100 ടണ്ണിലധികം ചത്ത മത്സ്യങ്ങൾ നീക്കം ചെയ്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചത്തടിഞ്ഞ മത്സ്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു 

Latest Videos

ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ദിവസങ്ങൾ എടുക്കുമെന്നാണ് പ്രാദേശിക അധികാരികൾ പറയുന്നത്. പരിസരമാകെ ദുർഗന്ധം നിറഞ്ഞതിനാൽ ടൂറിസം മേഖല കാര്യമായ മാന്ദ്യം നേരിടുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അടിയന്തര ശുചീകരണത്തിനപ്പുറം, സമുദ്രജീവികൾക്ക് ഇത് വരുത്തിയേക്കാവുന്ന വിശാലമായ പാരിസ്ഥിതിക നാശത്തെക്കുറിച്ചും ആശങ്കയുണ്ട്. 

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ ശക്തമായ പാരിസ്ഥിതിക നയങ്ങളുടെയും ദുരന്തനിവാരണ മുന്നൊരുക്കത്തിന്റെയും ആവശ്യകതയെ ഈ സംഭവം എടുത്തു കാട്ടുന്നതായും ഗവേഷകർ പറയുന്നു.

click me!