ഓൺലൈൻ ഷോപ്പിം​ഗ്; 31 രൂപ റീഫണ്ട് ചോദിച്ചു, നൽകിയില്ല, കേസിന് പോയി, നഷ്ടപരിഹാരം കിട്ടിയത് 8000 രൂപ 

By Web TeamFirst Published Dec 11, 2023, 4:10 PM IST
Highlights

2020 -ലാണ് സംഭവം നടന്നത്. സ്ത്രീക്ക് കിട്ടാത്ത തണ്ണിമത്തൻ വിത്തുകൾക്ക് അവർ സ്ത്രീയോട് വാങ്ങിയത് 31 രൂപയാണ്. അത് തിരികെ ആവശ്യപ്പെട്ടിട്ടും റീഫണ്ട് ചെയ്യാൻ ​ഗ്രോഫേഴ്സ് തയ്യാറായില്ല.

ഇന്നെന്തും ഓൺലൈനിൽ വാങ്ങാൻ കിട്ടും. അതിനായി പുറത്തു പോവുകയോ ട്രാഫിക്കിൽ കിടന്ന് കഷ്ടപ്പെടുകയോ ഒന്നും വേണ്ട. എന്നാൽ, ഓൺലൈനിൽ വാങ്ങുമ്പോൾ അതിന്റേതായ റിസ്ക്കുകളും പരിമിതികളും ഒക്കെയുണ്ട് താനും. നല്ല വിശ്വസ്തമായ സ്ഥാപനത്തിൽ നിന്നോ, ആപ്പിൽ നിന്നോ ഒന്നുമല്ല വാങ്ങുന്നതെങ്കിൽ നല്ല പണികിട്ടും. ഇന്ന് ​ഗ്രോസറി ഓൺലൈനിൽ വാങ്ങുന്നവരും അനേകമുണ്ട്. കസ്റ്റമറിനോട് മോശമായി പെരുമാറിയതിന് Grofers എന്ന ഓൺലൈൻ ​ഗ്രോസറി പ്രൊവൈഡർമാർക്ക് നല്ല പണികിട്ടി. 

വെറും 31 രൂപ തിരികെ കൊടുക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് ​ഗ്രോഫേഴ്സിന് ഒരു സ്ത്രീക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നത് 8000 രൂപയാണ്. 2020 -ലാണ് സംഭവം നടന്നത്. സ്ത്രീക്ക് കിട്ടാത്ത തണ്ണിമത്തൻ വിത്തുകൾക്ക് അവർ സ്ത്രീയോട് വാങ്ങിയത് 31 രൂപയാണ്. അത് തിരികെ ആവശ്യപ്പെട്ടിട്ടും റീഫണ്ട് ചെയ്യാൻ ​ഗ്രോഫേഴ്സ് തയ്യാറായില്ല. അവിടെയും തീർന്നില്ല. ആ പൈസ തിരികെ കിട്ടുന്നതിന് വേണ്ടി ഒടിപി നൽകിയതിന് പിന്നാലെ ഷാ എന്ന സ്ത്രീക്ക് നഷ്ടമായത് 5000 രൂപയാണ്. പലതവണ അവർ ​ഗ്രോഫേഴ്സിനോട് ഇക്കാര്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവരുടെ ഭാ​ഗത്ത് നിന്നും അനുകൂലമായ യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. 

Latest Videos

ഇതേത്തുടർന്നാണ് ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി അവർ 2022 -ൽ സൗത്ത് മുംബൈ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുന്നത്. കമ്മീഷന്റെ വിധി അവർക്ക് അനുകൂലമായിരുന്നു. പണം തിരികെ നൽകാൻ കമ്മീഷൻ ​ഗ്രോഫേഴ്സിനോട് ആവശ്യപ്പെട്ടു. ഒപ്പം ​ഗ്രോഫേഴ്സ് വളരെ മോശമായാണ് സ്ത്രീയോട് പെരുമാറിയത് എന്നും പ്രശ്നത്തിന് പരിഹാരം കാണാൻ അവർ ശ്രമിച്ചില്ല എന്നും കമ്മീഷൻ നിരീക്ഷിച്ചു. ഒപ്പം ഇതിന് പിന്നാലെ നടന്ന് സ്ത്രീക്കുണ്ടായ മാനസികമായ പ്രയാസങ്ങളെ അടക്കം കണക്കിലെടുത്ത് കൊണ്ടാണ് അവർക്ക് 8000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി വന്നത്. 

വായിക്കാം: കോടിപതിയായ ഭാര്യയുടെ പാതിസ്വത്ത് വേണം, വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!