അത്യപൂർവ്വ സന്ദർഭങ്ങളിൽ കുട്ടികൾ വിമാനത്തിനുള്ളിൽ വച്ച് ജനിച്ചാൽ മിക്ക രാജ്യങ്ങളും വംശാവലി അടിസ്ഥാനമാക്കിയാണ് പൗരത്വം നൽകുന്നത്, അതായത് മാതാപിതാക്കളുടെ പൗരത്വം തന്നെയായിരിക്കും കുട്ടികൾക്കു നൽകുക.
വിമാനയാത്രയ്ക്കിടയിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ പൗരത്വവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ ആളുകൾ നടത്തുന്നത് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. യഥാർത്ഥത്തിൽ കുട്ടിയുടെ പൗരത്വം തീരുമാനിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ?
മാതാപിതാക്കളുടെ പൗരത്വം ഏതാണോ അതുതന്നെയായിരിക്കും കുട്ടികളുടെയും പൗരത്വം എന്ന് വിശ്വസിക്കുന്നവരാണ് അധികവും. എന്നാൽ, എല്ലാ സാഹചര്യങ്ങളിലും അത് അങ്ങനെയല്ല. ഇതുമായി ബന്ധപ്പെട്ട ആഗോള നിയമങ്ങളൊന്നും തന്നെ ഇല്ലെങ്കിലും ചില രാജ്യങ്ങൾ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഏഴ് മാസം ഗർഭിണിയായിരുന്ന ഡേവി ഓവൻ എന്ന യുവതിക്കും ഏതാനും വർഷങ്ങൾ മുമ്പ് വിമാനത്തിൽ വച്ച് തന്റെ കുഞ്ഞു പിറന്നപ്പോൾ കുഞ്ഞിന്റെ പൗരത്വവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉണ്ടായി. ഐവറി കോസ്റ്റിൽ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഓവൻ വിമാനത്തിൽ വച്ച് പ്രസവിച്ചത്.
പ്രസവിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാരുടെ കൃത്യമായ നിർദ്ദേശത്തോടെയായിരുന്നു ഇവർ യാത്ര ചെയ്തതെങ്കിലും വിമാനത്തിനുള്ളിൽ വച്ച് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെടുകയും ഒരു കുഞ്ഞിന് ഓവൻ ജന്മം നൽകുകയും ചെയ്തു. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു ഡോക്ടർ ആണ് അവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയത്. കുഞ്ഞു ജനിക്കുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന വിമാനം ബ്രിട്ടീഷ് അതിർത്തിയിലേക്ക് അടുത്തിരുന്നു.
ആ വിമാനയാത്രയിൽ ജനിച്ച കുഞ്ഞിന് ഇന്ന് 28 വയസ്സുണ്ട്. ഷോണാ എന്നാണ് കുഞ്ഞിൻറെ പേര്. സ്കൈബോൺ എന്നറിയപ്പെടുന്ന, ആകാശത്ത് ജനിച്ച ഏകദേശം 50 പേരിൽ ഒരാളാണ് ഷോണാ.
ഓക്സിജന്റെ അളവ് കുറവായതിനാൽ നവജാത ശിശുവിന് ശ്വസിക്കാൻ ബുദ്ധിമുട്ട് വരുന്നതിനാൽ വിമാനങ്ങളിൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് ഏറെ അപകടകരമാണ്. കൂടാതെ, സങ്കീർണതകൾ ഉണ്ടായാലോ അടിയന്തര സി-സെക്ഷൻ ആവശ്യമായി വന്നാലോ, ഹൈടെക് മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമല്ല. ഇക്കാരണങ്ങളാൽ, ചില എയർലൈനുകൾ ഗർഭിണികളെ 27 ആഴ്ചയ്ക്ക് ശേഷം യാത്ര ചെയ്യാൻ അനുവദിക്കില്ല, മറ്റു ചില എയർലൈനുകൾ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ 40 ആഴ്ച വരെ യാത്ര ചെയ്യാൻ അനുവദിക്കും.
അത്യപൂർവ്വ സന്ദർഭങ്ങളിൽ കുട്ടികൾ വിമാനത്തിനുള്ളിൽ വച്ച് ജനിച്ചാൽ മിക്ക രാജ്യങ്ങളും വംശാവലി അടിസ്ഥാനമാക്കിയാണ് പൗരത്വം നൽകുന്നത്, അതായത് മാതാപിതാക്കളുടെ പൗരത്വം തന്നെയായിരിക്കും കുട്ടികൾക്കു നൽകുക. ചില രാജ്യങ്ങളിൽ എയർലൈൻ ഏതു രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണോ ആ രാജ്യത്തിന്റെ പൗരത്വം ആയിരിക്കും വിമാനത്തിനുള്ളിൽ ജനിക്കുന്ന കുട്ടികൾക്കും നൽകുക.
അതേസമയം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് ഒരു സവിശേഷ നിയമമുണ്ട്: ഒരു കുട്ടി ഇന്റർനാഷണൽ വാട്ടറിൽ കുട്ടി ജനിച്ചാൽ, ജനന സ്ഥലം കടൽ ആയി പട്ടികപ്പെടുത്തണം. വിമാനത്തിൽ ജനിച്ചാൽ, കുട്ടിയെ 'എയർ' ബേബിയായി കണക്കാക്കും.
വിമാനത്തിൽ ഒരു കുഞ്ഞ് ജനിക്കുന്നത് പലപ്പോഴും മാതാപിതാക്കൾക്കും എയർലൈനിനും ഒരുപോലെ സന്തോഷവാർത്തയാണ്. വിമാന കമ്പനികളെ സംബന്ധിച്ചിടത്തോളം ഇത് പ്രമോഷണൽ ആവശ്യങ്ങൾക്കായി അവർക്ക് പ്രയോജനപ്പെടുത്താം.
ഇറ്റലിയിലെ ഗ്രാമത്തിൽ സൗജന്യമായി ഒരു വീടും 92 ലക്ഷം രൂപ ധനസഹായവും