പരമ്പരാഗത കരകൗശലവിദ്യ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കുവൈത്തിന്‍റെ സംഭാവനകൾ പരിഗണിച്ചാണ് തീരുമാനം.
കുവൈത്ത് സിറ്റി: അൽ-സാദു നെയ്ത്തിനുള്ള ഡബ്ല്യുസിസി-വേൾഡ് ക്രാഫ്റ്റ് സിറ്റി ആയി കുവൈത്തിനെ ഔദ്യോഗികമായി നാമകരണം ചെയ്യാൻ ഡബ്ല്യുസിസി എഐഎസ്ബിഎൽ എക്സിക്യൂട്ടീവ് ബോർഡും ബന്ധപ്പെട്ട അംഗങ്ങളും അംഗീകാരം നൽകി. ഈ പരമ്പരാഗത കരകൗശലവിദ്യ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കുവൈത്ത് നൽകിയ മികച്ച സംഭാവനകളെ അംഗീകരിച്ചാണ് ഈ അംഗീകാരം. വേൾഡ് ക്രാഫ്റ്റ്സ് കൗൺസിലിൽ (ഡബ്ല്യുസിസി) നിന്നുള്ള വിദഗ്ധ ജൂറി അംഗങ്ങളുടെ വിശിഷ്ട പ്രതിനിധി സംഘം നടത്തിയ ഔദ്യോഗിക വിലയിരുത്തൽ സന്ദർശനത്തെ തുടർന്നാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്.
സാദു സൊസൈറ്റിയും അതിന്റെ ഓണററി പ്രസിഡന്‍റ് ശൈഖ അൽത്താഫ് സലേം അൽ അലി അൽ സബാഹും, പ്രസിഡന്‍റ് ശൈഖ ബിബി അൽ സബാഹും ചേർന്ന് പ്രതിനിധി സംഘത്തിനായി ആതിഥേയത്വം വഹിച്ചു. സാദു നെയ്ത്ത്, കുവൈത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രിയപ്പെട്ട പരമ്പരാഗത കരകൗശലവിദ്യയാണ്. 2020 ൽ ആണ് കുവൈത്തിന്‍റെയും സൗദി അറേബ്യയുടെയും പരമ്പരാഗത അൽ-സാദു നെയ്ത്ത് യുനെസ്‌കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. ബിദുനിയൻ സ്ത്രീകൾ നെയ്തെടുക്കുന്ന ഒരു പരമ്പരാഗത തുണിത്തരമാണ് അൽ-സാദു.
പ്രകൃതിദത്ത നാരുകൾ ഉപയോഗിച്ച് കൈകൾകൊണ്ട് നെയ്താണ് ഇവ നിർമ്മിക്കുന്നത് . സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ഈ ടെക്സ്റ്റൈൽ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി 1978 ൽ ആണ് കുവൈത്തിൽ അൽ സാദു വീവിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചതാണ്.
Read Also - പ്രതിമാസം കുവൈത്തിൽ നിന്ന് നാടുകടത്തുന്നത് 3000 പ്രവാസികളെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം