'എന്തൊരു കഷ്ടം, ചിക്കൻ ബിരിയാണിയില്‍ റൈസ് മാത്രം, ചിക്കനില്ല, ഭാര്യ മാനസികമായി വേദനിച്ചു'; പരാതിയുമായി യുവാവ്

By Web TeamFirst Published Dec 4, 2023, 4:21 PM IST
Highlights

ബിരിയാണിയിൽ ചിക്കനില്ലാത്തതിനെ തുടർന്ന് ഭാര്യ കടുത്ത മാനസിക വേദന അനുഭവിച്ചെന്നും അന്നേ ദിവസം മറ്റൊന്നും പാചകം ചെയ്യാനായില്ലെന്നും കൃഷ്ണപ്പ പറഞ്ഞു.

ബെം​ഗളൂരു: പാഴ്സലായി വാങ്ങിക്കൊണ്ടുവന്ന ചിക്കൻ ബിരിയാണിയിൽ ചിക്കനില്ലെന്നും വെറും റൈസ് മാത്രമേയുള്ളൂവെന്നും ആരോപിച്ച് യുവാവും ഭാര്യയും കോടതിയിൽ. ബെം​ഗളൂരു സ്വദേശി കൃഷ്ണപ്പയും ഭാര്യയുമാണ് ഹോട്ടലിനെതിരെ പരാതി നൽകിയത്. ഏപ്രിലിലാണ് സംഭവം. ഹോട്ടൽ അധികൃതരോട് പരാതിപ്പെട്ടിട്ടും ന‌ടപടിയൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. വീട്ടില്‌ പാചക വാതകം തീർന്നതിനെ തുടർന്നാണ് ഭക്ഷണത്തിനായി കൃഷ്ണപ്പയും ഭാര്യയും പുറത്തിറങ്ങിയത്. ഐടിഐ ലേഔട്ടിലെ പ്രശാന്ത് ഹോട്ടലിൽ നിന്ന് 150 രൂപ നൽകി ഇരുവരും ബിരിയാണ് പാഴ്സൽ വാങ്ങി.

വീട്ടിലെത്തി തുറന്നുനോക്കിയപ്പോൾ ബിരിയാണിയിൽ ഒറ്റ ചിക്കൻ പീസില്ല. ഉടൻ തന്നെ ഹോട്ടലിനെ ബന്ധപ്പെട്ട് കാര്യം പറഞ്ഞു. അരമണിക്കൂറിനുള്ളിൽ പുതിയ പാഴ്സൽ എത്തിക്കാമെന്ന് ഹോട്ടൽ അധികൃതർ ഉറപ്പ് നൽകി. എന്നാൽ രണ്ട് മണിക്കൂർ കാത്തിരുന്നിട്ടും ബിരിയാണി കൊണ്ടുവന്നില്ലെന്നും പരാതിയിൽ പറയുന്നു. ഏപ്രിൽ 28ന് കൃഷ്ണപ്പ ഹോട്ടൽ അധികൃതർക്ക് വക്കീൽ നോട്ടീയസച്ചെങ്കിലും മറുപടിയൊന്നും നൽകിയില്ല. തുടർന്നാണ് 30000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

Latest Videos

കമ്മീഷനിൽ കേസ് സ്വയം വാദിക്കാനായിരുന്നു കൃഷ്ണപ്പയുടെ തീരുമാനം. ബിരിയാണിയുടെ ഫോട്ടോ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിരിയാണിയിൽ ചിക്കനില്ലാത്തതിനെ തുടർന്ന് ഭാര്യ കടുത്ത മാനസിക വേദന അനുഭവിച്ചെന്നും അന്നേ ദിവസം മറ്റൊന്നും പാചകം ചെയ്യാനായില്ലെന്നും കൃഷ്ണപ്പ പറഞ്ഞു. പരാതിക്കാരന്റെ ആവലാതി സത്യസന്ധമാണെന്നും കൃത്യമായ സേവനം നൽകുന്നതിൽ ഹോട്ടൽ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരമായി 1000 രൂപയും ബിരിയാണിയുടെ വിലയായ 150 രൂപയും ഹോട്ടൽ തിരികെ നൽകണമെന്നും കോടതി ഉത്തരവിട്ടു, 

click me!