വ്യവസ്ഥകൾ ലംഘിച്ചു; ഈ ബാങ്കിന് കനത്ത പിഴ ചുമത്തി ആർബിഐ

By Web TeamFirst Published Feb 3, 2024, 5:09 PM IST
Highlights

നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി - ഹൗസിംഗ് ഫിനാൻസ് കമ്പനി എന്നിവയ്ക്കായുള്ള വ്യവസ്ഥകൾ ലംഘിച്ചതിനാണ് ഈ പിഴ ചുമത്തിയതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

 

ദില്ലി: പേടിഎമ്മിന് ശേഷം, വീണ്ടും ഒരു നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിക്കെതിരെ നടപടിയെടുത്ത് ആർബിഐ. ബജാജ് ഹൗസിംഗ് ഫിനാൻസിന് പിഴ ചുമത്തി റിസർവ് ബാങ്ക്. ആർബിഐയുടെ ചില നിയന്ത്രണ വ്യവസ്ഥകൾ പാലിക്കാത്തതിനാണ് പിഴ. 5 ലക്ഷം രൂപയാണ് ആർബിഐ കെട്ടിവെക്കേണ്ടത്. 

Latest Videos

നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി - ഹൗസിംഗ് ഫിനാൻസ് കമ്പനി എന്നിവയ്ക്കായുള്ള വ്യവസ്ഥകൾ ലംഘിച്ചതിനാണ് ഈ പിഴ ചുമത്തിയതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. 2022 മാർച്ച് 31 വരെ കമ്പനിയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് നാഷണൽ ഹൗസിംഗ് ബാങ്ക് ഒരു നിയമപരമായ പരിശോധന നടത്തിയിരുന്നു. മാനേജ്‌മെൻ്റിലെ മാറ്റത്തിന് പൂനെ കമ്പനി മുൻകൂർ രേഖാമൂലമുള്ള അനുമതി വാങ്ങിയിട്ടില്ലെന്ന് ആർബിഐ അറിയിച്ചു. മാനേജ്‌മെൻ്റിലെ മാറ്റത്തിൽ സ്വതന്ത്ര ഡയറക്ടർമാർ ഒഴികെ 30 ശതമാനത്തിലധികം ഡയറക്ടർമാർ മാറിയിരുന്നു. 
 
ഈ നടപടി, നിയന്ത്രണ വ്യവസ്ഥകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്പനി അതിൻ്റെ ഉപഭോക്താക്കളുമായി ഉണ്ടാക്കുന്ന ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിൻ്റെയോ സാധുതയെ ബാധിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും സെൻട്രൽ ബാങ്ക് പറഞ്ഞു.

ഫെബ്രുവരി 29 ന് ശേഷം നിലവിലുള്ള ഉപഭോക്താക്കളെയും അവരുടെ അക്കൗണ്ടുകളിലേക്ക് തുക ചേർക്കുന്നതിൽ നിന്ന് വിലക്കണമെന്ന് 2024 ജനുവരി 31 ന്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേടിഎമ്മിന് ഒരു ഉത്തരവ് നൽകിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട നിയമങ്ങളും അനുബന്ധ പാർട്ടി ഇടപാടുകളും ഉൾപ്പെടെ റെഗുലേറ്ററി മാനദണ്ഡങ്ങളുടെ നിരവധി ലംഘനങ്ങൾ പേടിഎം നടത്തിയതായി ഒരു റിപ്പോർട്ട് പറയുന്നു. ആർബിഐ തുടർച്ചയായി മുന്നറിയിപ്പ് നൽകിയിട്ടും പേടിഎം ഇതൊന്നും ശ്രദ്ധിച്ചില്ല

tags
click me!