മറ്റ് ബാങ്കുകളുടെ എംടിഎമ്മിൽ നിന്നും നിങ്ങള്‍ പണമെടുക്കുമ്പോള്‍ നിങ്ങളുടെ ബാങ്ക് കൂടുതൽ പണം നൽകേണ്ടിവരും. ഇത് നിങ്ങളിൽ നിന്നും കൂടുതൽ ചാർജ് ഈടാക്കാൻ കാരണമാകും.
ദില്ലി: എടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ അംഗീകാരം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സാമ്പത്തിക ഇടപാടുകൾക്ക് 2 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 1 രൂപയും വർധിപ്പിച്ചിട്ടുണ്ട്. ആർബിഐയുടെ ഈ നടപടി മെയ് 1 മുതൽ പ്രാബല്യത്തിൽ വരും. എടിഎം മെഷീനുകൾ കുറവുള്ള ചെറിയ ബാങ്കുകളെ ഇത് കൂടുതൽ ബാധിക്കുമെന്നാണ് സൂചന.
ഇന്റർചേഞ്ച് ഫീസ് ചാർജ് ഉയർത്തിയത് ബാങ്കുകൾക്ക് മുകളിൽ കൂടുതൽ സാമ്പത്തിക ഭാരം ഉണ്ടാക്കും. ഇത് ഉപഭോക്താക്കളിലേക്ക് കൂടി എത്തുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്റർചേഞ്ച് ഫീസ് പരിഷ്കരിച്ചപ്പോഴെല്ലാം, ബാങ്കുകൾ ഇതിന്റെ അധിക സാമ്പത്തിക ബാധ്യത ഉപഭോക്താക്കളിലേക്ക് കൂടി നൽകിയിരുന്നു. അങ്ങനെയാണെങ്കിൽ ബാങ്കുകൾ ഉപഭോക്താക്കൾക്കുള്ള ഫീസ് വൈകാതെ വർധിപ്പിച്ചേക്കും.
കാർഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക് പണം പിൻവലിക്കാൻ കാർഡ് ഉപയോഗിക്കുന്ന ബാങ്കിലേക്ക് അടയ്ക്കുന്ന ചാർജാണ് എടിഎം ഇൻ്റർചേഞ്ച്. അതായത് മറ്റ് ബാങ്കുകളുടെ എംടിഎമ്മിൽ നിന്നും നിങ്ങള്‍ പണമെടുക്കുമ്പോള്‍ നിങ്ങളുടെ ബാങ്ക് കൂടുതൽ പണം നൽകേണ്ടിവരും. ഇത് നിങ്ങളിൽ നിന്നും കൂടുതൽ ചാർജ് ഈടാക്കാൻ കാരണമാകും. ഈ ഫീസ് സാധാരണയായി ഇടപാടിന്റെ ഒരു ശതമാനമാണ്.
2021-ൽ എടിഎം ഇടപാടുകളുടെ ഇൻ്റർചേഞ്ച് ചാർജ് 15 രൂപയിൽ നിന്ന് 17 രൂപയായി വർധിപ്പിച്ചിരുന്നു. ഉയർന്ന ഇൻറർചേഞ്ച് ചാർജുകൾ ഉള്ളതിനാൽ, സൗജന്യ ഇടപാടുകൾക്ക് ശേഷം ഇടപാടുകാരിൽ നിന്ന് ഈടാക്കുന്ന ചാർജുകൾ വർദ്ധിപ്പിക്കാൻ ബാങ്കുകൾക്ക് കഴിയും. നിലവിൽ ഇടപാടിന് ശേഷം 21 രൂപ വരെയാണ് ഉപഭോക്താക്കളിലൽ നിന്നും ഈടാക്കുന്നത്.
നിലവിൽ, സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ കുറഞ്ഞത് അഞ്ച് ഇടപാടുകളെങ്കിലും സൗജന്യമാണ്. അതേസമയം, മൂന്ന് എടിഎം ഇടപാടുകൾ സൗജന്യമായ ചില ബാങ്കുകളുമുണ്ട്. ഇതിനുശേഷം, വിവിധ ബാങ്ക് എടിഎമ്മുകളിൽ നിന്ന് വ്യത്യസ്ത തരം ചാർജുകളും ഈടാക്കുന്നു.