തോന്നിയ പോലെ വേണ്ട, വിമാന ടിക്കറ്റ് നിരക്ക് ഡിജിസിഎ നിയന്ത്രിക്കണമെന്ന് പാർലമെന്ററി സമിതി

By Web TeamFirst Published Feb 9, 2024, 8:03 PM IST
Highlights

എയർലൈനുകൾ   പരിധിക്കപ്പുറം വിമാന നിരക്ക് ഈടാക്കുന്നില്ലെന്ന് ഡിജിസിഎ ഉറപ്പാക്കണം. യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന വിമാനക്കമ്പനികളുടെ നടപടിയിൽ  ഇടപെടലുമായി പാർലമെൻററി സമിതി

ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന വിമാനക്കമ്പനികളുടെ നടപടിയിൽ  ഇടപെടലുമായി പാർലമെൻററി സമിതി. പ്രത്യേക റൂട്ടുകളിലെ വിമാന നിരക്കിൽ പരമാവധി പരിധി നിശ്ചയിക്കാൻ പാർലമെൻററി സമിതി നിർദേശിച്ചു. വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ പ്രത്യേക യൂണിറ്റ് രൂപീകരിക്കാനും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. വൈഎസ്ആർ കോൺഗ്രസ് എംപി വി വിജയസായി റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സമിതി രാജ്യസഭയിൽ റിപ്പോർട്ട് സമർപ്പിച്ചു,

വിമാന നിരക്ക് സംബന്ധിച്ച സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിലപാട് സമിതി വിലയിരുത്തി. വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് സ്വയം നിയന്ത്രിക്കുന്നത് ഫലപ്രദമല്ലെന്ന് സമിതി പറഞ്ഞു. നിലവിൽ വിമാന നിരക്ക് സർക്കാർ തീരുമാനിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ  കണക്കനുസരിച്ച്, ഡിജിസിഎയ്ക്ക് താരിഫ് മോണിറ്ററിംഗ് യൂണിറ്റ് ഉണ്ട്. ഈ യൂണിറ്റ്  നിശ്ചിത റൂട്ടുകളിലെ വിമാന നിരക്ക് മാസാടിസ്ഥാനത്തിൽ നിരീക്ഷിക്കണം. എയർലൈനുകൾ   പരിധിക്കപ്പുറം വിമാന നിരക്ക് ഈടാക്കുന്നില്ലെന്ന് ഇവർ ഉറപ്പാക്കണം. എന്നാൽ പാർലമെൻററി കമ്മിറ്റി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷമായി വിമാനക്കമ്പനികളുടെ രേഖകൾ ഡിജിസിഎ പരിശോധിച്ചിട്ടില്ലെന്നും പറയുന്നു.
 
വിമാനക്കൂലിയിൽ അസ്വാഭാവികമായ വർധനവുണ്ടായിട്ടുണ്ടെന്ന് ഗതാഗതം, വിനോദസഞ്ചാരം എന്നിവയ്ക്കുള്ള പാർലമെൻററി സമിതി  വിലയിരുത്തി.  പ്രത്യേകിച്ച് ഉത്സവകാലത്തോ അവധി ദിവസങ്ങളിലോ നിരക്ക് വർധനയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പുറത്തുവന്നിട്ടുണ്ടെന്ന് സമിതി  പറഞ്ഞു. വിമാനക്കമ്പനികളുടെ സ്വയം നിയന്ത്രണം കാര്യക്ഷമമല്ലെന്നാണ് സമിതിയുടെ അഭിപ്രായം. വിമാന നിരക്ക് നിയന്ത്രിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) അധികാരപ്പെടുത്തുന്നതിനുള്ള സംവിധാനം വികസിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
 
വേനലവധിക്കാലത്ത് ഫ്ലൈറ്റ് ടിക്കറ്റുകളുടെ നിരക്ക് കൂടിയേക്കുമെന്ന് സൂചനകൾ ഉണ്ട്. എന്നാൽ ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിച്ച ഡിമാൻഡ് പരിഹരിക്കുന്നതിന് സഹായകരമായിരിക്കില്ലെന്നാണ് വിലയിരുത്തൽ  

click me!