അരിയുടെ സ്റ്റോക്ക് ഇഷ്ടം പോലെ, എന്നിട്ടും കുതിച്ചുയർന്ന് വില; കർശന നടപടിയെന്ന് കേന്ദ്രം

By Web TeamFirst Published Dec 20, 2023, 4:09 PM IST
Highlights

എംആർപിയും യഥാർത്ഥ റീട്ടെയിൽ വിലയും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നുണ്ട്. യഥാർത്ഥ വിലയ്ക്ക് അരി ലഭ്യമാക്കുന്നതിന് കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്രം

രി വില പരമാവധി താഴ്ത്തുകയും ലാഭം കൊയ്യുന്നത് കർശനമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് അരി വ്യാപാര അസോസിയേഷനുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി.ബസുമതി ഇതര അരിയുടെ ആഭ്യന്തര വില അവലോകനം ചെയ്യാൻ ഭക്ഷ്യസെക്രട്ടറി സഞ്ജീവ് ചോപ്ര അരി വ്യാപാര മേഖലയുടെ  പ്രതിനിധികളുമായി  യോഗം വിളിച്ചതിന് പിന്നാലെയാണ് നടപടി. ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) പ്രകാരം   കിലോയ്ക്ക് 29 രൂപയ്ക്ക് നല്ല ഗുണനിലവാരമുള്ള അരിയുടെ സ്റ്റോക്കുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ചില്ലറ വിൽപന വിപണിയിൽ കിലോയ്ക്ക് 43 രൂപ മുതൽ 50 രൂപ വരെ നിരക്കിലാണ് അരി വിൽക്കുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നിർദേശം.

ജൂലൈയിൽ സർക്കാർ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിക്കുകയും ആഭ്യന്തര ലഭ്യതയും കുറഞ്ഞ വിലയും ഉറപ്പാക്കുന്നതിന് അരിക്ക് 20% കയറ്റുമതി തീരുവ ചുമത്തുകയും ചെയ്തിരുന്നു. നല്ല വിളവും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ധാരാളമായി സ്റ്റോക്കും ഉണ്ടെങ്കിലും  അരിയുടെ ആഭ്യന്തര വില ഉയരുന്നത് യോഗത്തിൽ ചർച്ചയായി. അരി കയറ്റുമതിയിൽ വിവിധ നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും വില വർധിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി അരിയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് 12 ശതമാനത്തിനടുത്താണ്, ഇത് ആശങ്കാജനകമാണെന്ന് ഭക്ഷ്യ മന്ത്രാലയം പറഞ്ഞു.

മൊത്തക്കച്ചവടക്കാരും ചില്ലറ വ്യാപാരികളും ലാഭമെടുക്കുന്നതിൽ കുത്തനെ വർധനയുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട് . എംആർപിയും യഥാർത്ഥ റീട്ടെയിൽ വിലയും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നുണ്ട്. യഥാർത്ഥ വിലയ്ക്ക് അരി ലഭ്യമാക്കുന്നതിന് കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു

tags
click me!