തിരുവനന്തപുരത്ത് വാടകവീട്ടിൽ എംഡിഎംഎ വിൽപന നടത്തിയിരുന്ന യുവാക്കളെ എക്സൈസ് പിടികൂടി. പൂവച്ചലിൽ നടത്തിയ പരിശോധനയിൽ 16 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
തിരുവനന്തപുരം: വീട് വാടകയ്ക്കെടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവാക്കളെ എക്സൈസ് സംഘം പിടികൂടി. പൂവച്ചൽ ചക്കിപ്പാറയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് അൽത്താഫ് മൻസിലിൽ താമസിച്ചുവന്ന സുഹൈദ് ഇൻതിയാസ് (24), പൂവച്ചൽ അമ്പലം തോട്ടരികത്തു വീട്ടിൽ വിക്രമൻ മകൻ വിഷ്ണു (20) എന്നിവരെ എക്സൈസ് നെടുമങ്ങാട് ടീം പിടികൂടിയത്. ഇവർ ലഹരിവിൽപ്പന നടത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്നും 16 ഗ്രാം എംഡിഎംഎയും കണ്ടെടുത്തത്. സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ഇവർ കാലങ്ങളായി വിൽപ്പന നടത്തിവരികയാണെന്നും സുഹൈദ് മറ്റൊരു എംഡിഎംഎ കേസിൽ ജയിൽവാസം അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കച്ചവടത്തിനിറങ്ങിയതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, അഞ്ചലിൽ ഒരു കിലോഗ്രാമിലധികം കഞ്ചാവുമായി അലയമൺ സ്വദേശിനി കുലിസം ബീവി എക്‌സൈസിന്റെ പിടിയിലായി. അഞ്ചൽ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മോനി രാജേഷ് ആർ വി യുടെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഷിബു പാപ്പച്ചൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പ്രദീപ്കുമാർ.ബി, പ്രിവന്റീവ് ഓഫീസർ അഭിലാഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗിരീഷ് കുമാർ, ഷിബിൻ അസീസ്, അനന്തു, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ ദീപ, മഹേശ്വരി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ കണ്ണൻ സിഎൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം