സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അവരുടെ യാത്രാ വഴികളിലൂടെ സഞ്ചരിച്ച് ഫോട്ടോകൾ ശേഖരിച്ച് പൊലീസ് ഇവരെ പിന്തുടർന്നു. തുടർന്ന് ഒരു സ്ത്രീക്ക് സ്ഥിരമായി ബേക്കറികളിലും സൂപ്പർ മാർക്കറ്റിലും കയറി വെള്ളവും ഭക്ഷണവും വാങ്ങുന്ന പതിവുണ്ടെന്ന് മനസ്സിലാക്കി.
തൃശൂർ: ബസിൽ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ കൊടകര പൊലീസിൻ്റെ പിടിയിലായി. തമിഴ്നാട് തെങ്കാശി നരിക്കുറുവ സ്വദേശികളായ പഞ്ചവർണ്ണം, മാരി എന്നീ യുവതികളാണ് പിടിയിലായത്. കഴിഞ്ഞ രണ്ടാഴ്ചയായി ബസുകളിൽ കറങ്ങി നടന്ന് സ്ത്രീ യാത്രക്കാരുടെ ബാഗിൽ നിന്ന് പഴ്സും പണവും കവരുന്നതാണ് ഇവരുടെ രീതി. തൃശൂർ നഗര പരിസരത്ത് തമ്പടിച്ച് നല്ല രീതിയിൽ വസ്ത്രം ധരിച്ച് ദിവസവും ബസുകളിൽ കറങ്ങിനടന്ന് തിക്കും തിരക്കുമുണ്ടാക്കി മോഷണം നടത്തിയ ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുന്നതാണ് ഇവരുടെ ശൈലി.
ചെട്ടിച്ചാൽ സ്വദേശിനിയുടെ ബാഗിൽ നിന്ന് കഴിഞ്ഞ ദിവസം 35000 രൂപ കവർന്ന പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി യുവതികളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അവരുടെ യാത്രാ വഴികളിലൂടെ സഞ്ചരിച്ച് ഫോട്ടോകൾ ശേഖരിച്ച് പൊലീസ് ഇവരെ പിന്തുടർന്നു. തുടർന്ന് ഒരു സ്ത്രീക്ക് സ്ഥിരമായി ബേക്കറികളിലും സൂപ്പർ മാർക്കറ്റിലും കയറി വെള്ളവും ഭക്ഷണവും വാങ്ങുന്ന പതിവ് ഉണ്ടെന്ന് മനസ്സിലാക്കി ഇവർ വരാൻ സാധ്യതയുള്ള പല കടകളിലും ബേക്കറികളിലും ഇവരുടെ ചിത്രങ്ങൾ കാണിച്ചാണ് കൊടകര ടൗൺ ബസ്റ്റോപ്പിൽ നിന്ന് ഇവരെ ചൊവ്വാഴ്ച പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി
ചിറ്റിലപ്പള്ളി സ്വദേശിനിയുടെയും തൃശൂരിലെ കോൺവെൻറിലെ അന്തേവാസിയായ സിസ്റ്ററുടെയും പരാതികളിൽ വേറെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമാനമായ സംഭവങ്ങൾ വേറെയുണ്ടെന്നും പൊലീസ് പറഞ്ഞു. കല്ലമ്പലം സ്റ്റേഷനിൽ ഇവർക്കെതിരെ രണ്ട് കേസുകളും കൊട്ടാരക്കര സ്റ്റേഷനിൽ ഒരു കേസുമുണ്ട്.
Read More... ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം, യുവതി റോഡിൽ വീണിട്ടും വിടാതെ ക്രൂരത; സിസിടിവി ദൃശ്യം പുറത്ത്
പിടിക്കപ്പെട്ടാൽ പേരും വിലാസവും മാറ്റി പറഞ്ഞതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കൊടകര ഇൻസ്പെക്ടർ പി കെ ദാസ്, എസ് ഐ ഐ പി സുരേഷ്, ഇഎസ്ഐ എൻ ബൈജു, ആഷ്ലിൻ ജോൺ, ഷീബ അശോകൻ, പി കെ അനിത, കെ പി ബേബി, എ ഇ ലിജോൺ, എസ് സി പി ഒ ജെന്നി ജോസഫ്, സി പി ഒ കെ എസ് സഹദേവൻ, പി എസ് സനൽ. കുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.