സംഘർഷത്തിൽ ഇടപെട്ടതോടെ മദ്യപ സംഘം പൊലീസുകാർക്ക് എതിരെ തിരിഞ്ഞു. പിന്നീട് ഹോട്ടൽ ജീവനക്കാരെ ഒഴിവാക്കി പൊലീസുകാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു
തിരുവനന്തപുരം: വർക്കലയിൽ ഹോട്ടലിൽ സംഘർഷത്തിൽ ഇടപെട്ട പൊലീസുകാർക്ക് ക്രൂര മർദ്ദനമേറ്റു. വർക്കല ടൂറിസം പോലീസ് ഉദ്യോഗസ്ഥരായ ജോജിൻ രാജ് , സാംജിത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. മദ്യപിച്ച് ബഹളമുണ്ടാക്കി രണ്ട് യുവാക്കളും ഹോട്ടൽ ജീവനക്കാരുമായി വാക്കുതർക്കം സംഘർഷത്തിലേക്ക് പോയപ്പോൾ തടയാൻ ശ്രമിച്ചതായിരുന്നു ഇരുവരും.
സംഘർഷത്തിൽ ഇടപെട്ടതോടെ മദ്യപ സംഘം പൊലീസുകാർക്ക് എതിരെ തിരിഞ്ഞു. പിന്നീട് ഹോട്ടൽ ജീവനക്കാരെ ഒഴിവാക്കി പൊലീസുകാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പൊലീസുകാരുടെ പക്കലുണ്ടായിരുന്ന വയർലസ് തട്ടിയെടുക്കുകയും ചെയ്തു. വിവരമറിഞ്ഞ് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി. വെട്ടൂർ സ്വദേശിയായ ധീരജ്, വെമ്പായം ഇരിഞ്ചയം സ്വദേശി രതീഷ് എന്നിവരാണ് പ്രതികൾ. ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ധീരജിന്റെയും രതീഷിന്റെയും ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരായ ജോജിൻ രാജ് , സാംജിത്ത് എന്നിവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജോജിൻ രാജിന്റെ കാലിന് പൊട്ടലുണ്ട്. സാംജിത്തിന് മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.