കുതിരാനിൽ ഇന്നോവ കണ്ട് സംശയം, കൈകാണിച്ചും നിര്‍ത്തിയില്ല, 30 കിലോമീറ്റര്‍ ചേസിങ്, പിടിച്ചപ്പോൾ മൂന്നും അകത്ത്

By Web TeamFirst Published Feb 10, 2024, 8:26 PM IST
Highlights

കുതിരാന്‍ ഭാഗത്തുവച്ച് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വാഹനം തടഞ്ഞെങ്കിലും ഇവര്‍ നിര്‍ത്താതെ പോയി.

തൃശൂര്‍: ബംഗളൂരുവില്‍നിന്ന് ഇന്നോവ കാറില്‍ കൊണ്ടുവന്ന രാസലഹരിയുമായി മൂന്നു യുവാക്കള്‍ പിടിയില്‍. ഇവരില്‍ നിന്ന് മെത്താംഫിറ്റമിന്‍ ഇനത്തില്‍പ്പെട്ട 100 ഗ്രാം ലഹരി പിടിച്ചെടുത്തു. എറണാകുളം, ആലുവ സ്വദേശികളായ നിധിന്‍, വിഷ്ണു, ഷാഫി എന്നിവരെയാണ് പിടികൂടിയത്. തൃശൂര്‍ സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറും സംഘവും നടപടികള്‍ സ്വീകരിച്ചു. കുതിരാന്‍ ഭാഗത്തുവച്ച് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വാഹനം തടഞ്ഞെങ്കിലും ഇവര്‍ നിര്‍ത്താതെ പോയി. പിന്നീട് മുപ്പത് കിലോമീറ്ററോളം പിന്തുടര്‍ന്ന് പഴയന്നൂര്‍ റേഞ്ചിലെ പ്ലാഴി ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു. 

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അനില്‍കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ആര്‍. മുകേഷ്‌കുമാര്‍, എസ്. മധുസൂദനന്‍ നായര്‍, കെ വി വിനോദ്, ആര്‍ ജി  രാജേഷ്, സുദര്‍ശന്‍, പ്രിവന്റീവ് ഓഫീസര്‍ എസ് ജി സനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം എം അരുണ്‍കമാര്‍, എം വിശാഖ്, മുഹമ്മദ് അലി, സന്ത് കുമാര്‍, രജിത്ത് ആര്‍ നായര്‍, ടോമി, സുബിന്‍, എക്‌സൈസ് ഡ്രൈവര്‍മാരായ രാജീവ്, വിനോജ്ഖാന്‍ സേട്ട് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Latest Videos

കുറഞ്ഞ വിലയ്ക്ക് വാങ്ങിയ സ്വര്‍ണം വീട്ടിലുണ്ടോ? തന്നത് ഇയാളോ? എങ്കിൽ വേഗം കടയിലേക്ക് വിട്ടോ, പൊലീസ് പറയുന്നു

അതേസമയം, കുമളിയിൽ കാറിൽ കടത്തിക്കൊണ്ടു വന്ന പതിനെട്ടേകാൽ കിലോ കഞ്ചാവ് പൊലീസ് പിടികൂടി. കഞ്ചാവുമായെത്തിയ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി രാത്രി 11 മണിയോടെയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കുമളി പൊലീസും ചേർന്ന് കഞ്ചാവ് പിടികൂടിയത്.  

കേസിൽ കുമളി ഒന്നാം മൈൽ വാഴക്കുന്നത്ത് വീട്ടിൽ മുഹമ്മദ്‌ ബഷീർ മുസലിയാർ, അമരാവതി രണ്ടാം മൈൽ സ്വദേശി ഇടത്തുകുന്നേൽ നഹാസ് ഇ നസീർ എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിരമിച്ച എസ് ഐ ഈപ്പൻറെ വീടിനു താഴ് ഭാഗത്തെ പുരയിടത്തിൽ നിന്നാണ് കഞ്ചാവും പ്രതികളും പിടിയിലായത്. 

ഡാൻസാഫ് സംഘം മഫ്തിയിൽ ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന പ്രതികളുമായി ബന്ധപ്പെട്ടാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കാറിൽ കടത്തിക്കൊണ്ടു വന്നത്. ഒൻപത് പൊതികളിലാക്കിയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്നത്. കുമളിയിലെത്തിച്ച് ചില്ലറ വിൽപ്പന നടത്താനായിരുന്നു ശ്രമമെന്ന് പോലീസ് പറഞ്ഞു.  കഴിഞ്ഞ കുറച്ചു നാളായി ഇവർ ഇത്തരത്തിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് വിൽപ്പന നടത്തിയിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  ഇവരുടെ സംഘത്തിലുള്ള മറ്റ് അംഗങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!