തന്നെ തേടി പൊലീസ് നാട്ടിലെത്തുമെന്ന് സാബിര്‍ മാലിക്ക് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസിന് കാര്യങ്ങള്‍ എളുപ്പമായി.
കോഴിക്കോട്: ജോലി ചെയ്ത ജ്വല്ലറിയില്‍ നിന്ന് രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന നസ്വര്‍ണ ആഭരണങ്ങളുമായി മുങ്ങിയ പ്രതിയെ പിടികൂടി കേരളാ പൊലീസ്. കോഴിക്കോട് പൊക്കുന്ന് കോന്തനാരിയിലെ ബിസ്മി ഡയമണ്ട്‌സ് എന്ന ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സാബിര്‍ മാലിക്കി(26)നെയാണ് പന്തീരാങ്കാവ് പൊലീസ് പശ്ചിമ ബംഗാള്‍ വരെ പിന്‍തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 13ാം തീയതിയാണ് ഇയാള്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നത്. തുടര്‍ന്ന് ഉടമകള്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസിന് ഇയാള്‍ പശ്ചിമ ബംഗാളിലാണ് ഉള്ളതെന്ന് ബോധ്യമായി. തുടര്‍ന്ന്പ്ര ത്യേക സംഘത്തെ രൂപീകരിച്ചു, പൊലീസ് സംഘം പ്രതിയെ പിടികൂടുന്നതിനായി ബംഗാളിലേക്ക് തിരിക്കുകയായിരുന്നു.
തന്നെ തേടി പൊലീസ് നാട്ടിലെത്തുമെന്ന് സാബിര്‍ മാലിക്ക് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസിന് കാര്യങ്ങള്‍ എളുപ്പമായി. പന്തീരാങ്കാവ് പൊലീസ് എസ്ഐ ജോസ് വി. ഡിക്രൂസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിഗിന്‍ ലാല്‍, സുബീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
6 കോടിയും 106 കിലോ ആഭരണങ്ങളും; തെരഞ്ഞെടുപ്പിന് മുമ്പുളള പരിശോധനയിൽ പിടിച്ചെടുത്ത് കർണാടക പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം