ഒരു കിലോമീറ്റർ ലാഭിക്കാൻ ചെറിയ റോഡിൽ അമിത വേഗതയിൽ ടിപ്പർ ലോറി, അധ്യാപികയ്ക്ക് കാൽ നഷ്ടമായി, പ്രതിഷേധം

By Web TeamFirst Published Dec 23, 2023, 8:02 AM IST
Highlights

രാഷ്ട്രീയ പാർട്ടികള്‍ നടത്തിയ സമരത്തിനൊടുവിൽ ടിപ്പർ കടന്ന് പോകുന്നത് ഹൈവേയിലൂടെ മാറ്റാൻ താത്കാലിക ധാരണയായി. വീണ്ടും ടിപ്പർ വന്നാൽ തടയുമെന്ന് നാട്ടുകാര്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് അപകടക്കെണിയായി ടിപ്പർ ലോറികളുടെ അമിത വേഗത. കഴിഞ്ഞ ദിവസത്തെ അപകടത്തിൽ അധ്യാപികയുടെ കാൽ നഷ്ടമായതോടെ ജനങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്.

നാല് വശത്ത് നിന്നും ചേരുന്ന റോഡുകള്‍, നാനാ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍, ഇറക്കവും കയറ്റവും ചേർന്ന, പൊലീസ് സ്റ്റേഷൻ കാവൽ ഉള്ള ഒരിടം. ഇങ്ങനെയുള്ള വിഴിഞ്ഞം ജംഗ്ഷനിലാണ് കഴിഞ്ഞ ദിവസം അപകടത്തിൽ ഒരു അധ്യാപികയുടെ കാൽ നഷ്ടപ്പെട്ടത്. സ്കൂട്ടറിന്‍റെ പിന്നിൽ ടിപ്പറിടിച്ചായിരുന്നു അപകടം. ഒരു കിലോമീറ്റർ ദൂരം ലാഭിക്കാൻ ക്വിന്‍റൽ കണക്കിന് കല്ല് കയറ്റിയ ടിപ്പർ ഇത്തിരിപ്പോന്ന റോഡിലൂടെ പോയതാണ് അപടത്തിന് കാരണം. ടിപ്പർ കാലിൽ കയറിയിറങ്ങിയതോടെ അധ്യാപികയുടെ കാൽ നഷ്ടമായി. സ്കൂട്ടറിലുണ്ടായിരുന്ന മകൻ എതിർവശത്തേക്ക് തെറിച്ച് വീണതിനാൽ രക്ഷപ്പെടുകയായിരുന്നു.

Latest Videos

സ്കൂള്‍ കുട്ടികളടക്കം യാത്ര ചെയ്യുന്ന റോഡിൽ പലതവണ അപകടമുണ്ടായെന്ന് നാട്ടുകാർ പറയുന്നു. രാഷ്ട്രീയ പാർട്ടികള്‍ നടത്തിയ സമരത്തിനൊടുവിൽ ടിപ്പർ കടന്ന് പോകുന്നത് ഹൈവേയിലൂടെ മാറ്റാൻ താത്കാലിക ധാരണയായി. വീണ്ടും ടിപ്പർ വന്നാൽ തടയുമെന്നാണ് നാട്ടുകാർ പറയുന്നത്. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് വേണ്ടിയുള്ള ലോറികളാണ് പ്രധാനമായും ഈ റോഡിലൂടെ കടന്ന് പോകുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!