കഴക്കൂട്ടം സ്വദേശി ഷെബിനാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ നെഹ്റു ജംഗ്ഷനിലെ നാടൻ ബോംബേറ് നടത്തിയ സംഭവത്തില്‍ ഒരാൾ പിടിയിൽ. കഴക്കൂട്ടം സ്വദേശി ഷെബിനാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. തുമ്പ നെഹ്റു ജംഗ്ഷന് സമീപം ഇന്നുണ്ടായ ബോംബേറില്‍ രണ്ട് പേർക്ക് പരിക്കേറ്റു. നെഹ്രു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് അപ്പൂസ് എന്നിവർക്കാണ് പരിക്കേറ്റത്.
പന്ത്രണ്ട് മണിയോടെ തുമ്പ നെഹ്റു ജംഗ്ഷന് സമീപം രണ്ട് ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് നാടൻ ബോംബെറിഞ്ഞത്. പ്രദേശത്ത് ഒരു സുഹൃത്തിനെ കാണാനെത്തിയ വിവേക്, അഖില്‍ എന്നിവര് റോഡരികിൽ നിൽക്കുകയായിരുന്നു. രണ്ട് നാടന്‍ ബോംബുകളിൽ ഒരെണ്ണം അഖിലന്‍റെ കൈയിലാണ് പതിച്ചത്. നാട്ടുകാര് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരയെും തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഖിലിനും വിവേകിനുമെതിരെ നിരവധി ക്രിമിനൽ കേസകൾ നിലവിലുണ്ട്. കാപ്പ കേസിൽ തടവ് കഴിഞ്ഞ് അഖിൽ അടുത്തിടെയാണ് പുറത്തിറങ്ങിയത്. സമീപത്തെ വീട്ടിൽ നിന്ന് പൊലീസ് അക്രമിസംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. നിരവധി കേസുകളിൽ പ്രതിയായ തുമ്പ സ്വദേശി സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോംബേറ് നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഗുണ്ടകൾ തമ്മിലുള്ള കുടുപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.