വിവരം കൈമാറി കൈമാറിയെത്തി, വിദഗ്ധമായ പ്ലാനിങ്ങിൽ കോടികളുടെ മുതലും കൈക്കലാക്കി, ഒടുവിൽ പക്ഷെ പിടിവീണു

By Web TeamFirst Published Dec 6, 2023, 7:17 PM IST
Highlights

ഒളിവിൽ കഴിയുകയായിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒളിവുസങ്കേതത്തിൽ നിന്നാണ് നിരവധി കേസുകളിലെ പ്രതിയായ ജെഫിൻ, ഇയാളുടെ കൂട്ടാളിയായ ലിജോ എന്നിവർ അറസ്റ്റിലാകുന്നത്. 

തൃശ്ശൂർ: റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്നും  യുവാക്കളെ ആക്രമിച്ച് മൂന്നു കിലോഗ്രാം സ്വർണ്ണം കവർച്ച ചെയ്ത കേസിൽ രണ്ടുപേര്‍ അറസ്റ്റിൽ. സ്വർണ്ണാഭരണ നിർമ്മാണ ശാലയിലെ മുൻ ജീവനക്കാരനിൽ നിന്ന് ക്വട്ടേഷൻ ഏറ്റെടുക്കുകയും കവർച്ച ആസൂത്രണം ചെയ്യുകയും ചെയ്ത യുവാക്കളാണ് അറസ്റ്റിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോക് ഐപിഎസിന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ സിറ്റി ഷാഡോ പൊലീസും തൃശ്ശൂർ ടൗൺ ഈസ്റ്റ് പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. 

തൃശ്ശൂർ ചാലക്കുടി കാടുകുറ്റി സ്വദേശികളായ നിരവധി തട്ടിക്കൊണ്ടുപോകൽ കേസിലും, സ്വർണ്ണകവർച്ച കേസിലും പ്രതിയായ പുളിക്കൻ വീട്ടിൽ ജെഫിൻ (33), ഇയാളുടെ കൂട്ടാളിയായ കാച്ചപ്പള്ളി വീട്ടിൽ ലിജോ (25) എന്നിവരാണ് തൃശ്ശൂർ സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ സെപറ്റംബർ എട്ടാം തിയ്യതി രാത്രിയായിരുന്നു സംഭവം. തൃശ്ശൂരിൽ  നിർമ്മിച്ച സ്വർണ്ണാഭരണങ്ങൾ തമിഴ് നാട് മാർത്താണ്ഡത്തേക്ക് കൊണ്ടുപോകാനായി ട്രെയിൻ കയറാൻ വരുന്ന സമയത്ത് ചെറുപ്പക്കാരെ ആക്രമിച്ച് മൂന്നു കിലോഗ്രാമോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒളിവുസങ്കേതത്തിൽ നിന്നാണ് നിരവധി കേസുകളിലെ പ്രതിയായ ജെഫിൻ, ഇയാളുടെ കൂട്ടാളിയായ ലിജോ എന്നിവർ അറസ്റ്റിലാകുന്നത്. 

Latest Videos

ക്വട്ടേഷൻ ഏറ്റെടുക്കൽ; ക്വട്ടേഷൻ ആസൂത്രണം 

തൃശ്ശൂരിലെ സ്വർണ്ണാഭരണ നിർമ്മാണശാലയിലെ മുൻ ജീവനക്കാരനായ ബ്രോൺസൺ എന്നയാൾ സ്വർണ്ണാഭരണങ്ങൾ സ്വർണ്ണാഭരണ നിർമ്മാണശാലയിൽ നിന്ന് ട്രെയിൻ മാർഗ്ഗം സ്വർണ്ണം കൊണ്ടുപോകുന്ന കാര്യം അയാളുടെ സുഹൃത്തായ നിഖിലിനെ അറിയിക്കുകയായിരുന്നു. ഒരു പണ ഇടപാടിന്റെ പേരിൽ ബ്രോൺസനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.  നിഖിൽ ഇക്കാര്യങ്ങൾ അറസ്റ്റിലായ ജെഫിനെ അറിയിച്ചു. ജെഫിൻ വിവരങ്ങൾ വിശദമായി അറിയുകയും പിന്നീട് പദ്ധതി ആസൂത്രണം ചെയ്യുകയും ആയിരുന്നു. ജെഫിൻ ഈ പദ്ധതി  അങ്കമാലിയിൽ നിന്നുള്ള ഊത്തപ്പൻ എന്നറിയപ്പെടുന്ന സിജോവിനെ അറിയിച്ചു. പിന്നീട് കീരിക്കാടൻ ബ്രദേഴ്സ് എന്നറിയപ്പെടുന്നവരെ അറിയിക്കുകയും ഈ മൂവർസംഘം സ്വർണ്ണക്കവർച്ചാ പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. ഇവർ ആസൂത്രണം ചെയ്ത പദ്ധതിപ്രകാരം സെപ്റ്റംബർ എട്ടാം തിയ്യതി തൃശ്ശൂർ റെയിൽവെ സ്റ്റേഷനടുത്തുവെച്ച് സ്വർണ്ണാഭരണങ്ങൾ കൊണ്ടുപോകുകയായിരുന്ന ചെറുപ്പക്കാരെ ആക്രമിച്ച് മൂന്നുകിലോ സ്വർണ്ണം കവർച്ച ചെയ്യുകയായിരുന്നു.

സ്വർണ്ണം കവർച്ച ചെയ്തതിനുശേഷം ചാലക്കുടിയിൽ നിന്നും രക്ഷപ്പെട്ട ഇയാളും കൂട്ടാളിയും ആദ്യം കവർച്ച ചെയ്തെടുത്ത സ്വർണ്ണത്തിലെ കുറച്ചു സ്വർണ്ണം പത്തനംത്തിട്ട തിരുവല്ലയിലെ ഒരു ജ്വല്ലറിയിൽ വിറ്റഴിക്കുകയും അതിനുശേഷം ഡൽഹിയിലേക്ക് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നീട് ദില്ലിയിലെ ഒളിസങ്കേതം പൊലീസ് കണ്ടെത്തിയെന്നു മനസിലാക്കിയ പ്രതികൾ തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒളിസങ്കേതത്തിലേക്ക് കടക്കുകയുമായിരുന്നു. ഇവർ ഒളിവിൽ കഴിയുകയായിരുന്ന ഇവരുടെ ഒളിവുസങ്കേതത്തിൽനിന്നും വളരെ സാഹസികമായിട്ടാണ് അന്വേഷണസംഘം പ്രതികളെ പിടികൂടിയത്.

'ചുറ്റിക, ഇഞ്ചക്ഷൻ, രക്തക്കറ' വീട് തുറന്നവർ ഞെട്ടി; ഭാര്യയേയും 2 മക്കളെയും കൊലപ്പെടുത്തി ഡോക്ടർ ജീവനൊടുക്കി!

കേസിൽ അന്വേഷണസംഘം  22 പേരെ അറസ്റ്റ് ചെയ്യുകയും, പ്രതികൾ കവർച്ചക്കായും രക്ഷപ്പെടാനുമായി ഉപയോഗിച്ച പത്തോളം വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതുവരെയുള്ള അന്വേഷണത്തിൽ ഏകദേശം മുക്കാൽ കിലോഗ്രാം സ്വർണ്ണം കേരളത്തിൽനിന്നും, തമിഴ് നാട്ടിൽ നിന്നുമായി അന്വേഷണസംഘം കണ്ടെടുത്തു.  തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ  ഐപിഎസിന്റെ നിർദ്ദേശാനുസരണം തൃശ്ശൂർ എസിപി  കെ.കെ.സജീവ്, ടൌൺ ഈസ്റ്റ് ഇൻസ്പെക്ടർ സി. അലവി, എന്നിവരുടെ നേതൃത്വത്തിൽ തൃശ്ശൂർ സിറ്റി ഷാഡോ പൊലീസ് അംഗങ്ങളായ എസ്ഐ പി രാഗേഷ്, എഎസ്ഐമാരായ  ടിവി ജീവൻ, സി ജയലക്ഷ്മി, സിവിൽ പൊലീസ് ഓഫീസർമാരായ സുജിത്ത് കുമാർ, ലിഗേഷ് എം എസ്, വിപിൻദാസ് കെ.ബി  എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!