ദുര്‍ഗന്ധം വമിക്കുന്ന അഴുക്കുവെള്ളം സ്ഥാപനത്തില്‍ നിന്ന് തുറന്നുവിടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
കോഴിക്കോട്: മലിന ജലം പൈപ്പ് ലൈന്‍ വഴി ഓവുചാലിലേക്ക് ഒഴുക്കി വിട്ട ഹോട്ടലുകള്‍ക്കെതിരെ നടപടി. വടകര പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് ശ്രീമണി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നിന്നാണ് മലിനജലം പൊതു ഡ്രൈനേജിലേക്ക് ഒഴുക്കി വിട്ടത്. നഗരസഭാ ഹെല്‍ത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
ദുര്‍ഗന്ധം വമിക്കുന്ന അഴുക്കുവെള്ളം സ്ഥാപനത്തില്‍ നിന്ന് തുറന്നുവിടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് ഈ രണ്ട് സ്ഥാപനങ്ങളില്‍ നിന്നുള്ള മലിനജലം പൈപ്പ് വഴി നഗരസഭാ ഡ്രൈനേജിലേക്ക് ഒഴുക്കിയതായി കണ്ടെത്തി. മാലിനജലം ഒഴുക്കി വിട്ടതിനെതിരെ മുനിസിപ്പല്‍ ആക്ട് പ്രകാരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിയമലംഘനം തുടരുന്ന വിഷയം ഹൈക്കോടതി നിയമിച്ച ഓംബുഡ്‌സ്മാന് റിപ്പോര്‍ട്ട് ചെയ്യുമെന്നും നഗരസഭാ സെക്രട്ടറി എന്‍.കെ. ഹരീഷ് അറിയിച്ചു.
Read More.... കോഴികളുടെ ബഹളം കേട്ട് ചെന്നുനോക്കിയപ്പോൾ കൂട്ടിൽ കണ്ടത് പെരുമ്പാമ്പിനെ, പിടികൂടി
ഓവുചാലിലേക്ക് ഇവര്‍ നിര്‍മിച്ച പൈപ്പ്‌ലൈന്‍ കോണ്‍ക്രീറ്റ് ചെയ്ത് അടച്ചശേഷമാണ് നഗരസഭാ സംഘം മടങ്ങിയത്. നേരത്തേ കരിമ്പന തോട്ടിലേക്ക് മാലിന്യമൊഴുക്കിയ സംഭവത്തില്‍ സ്ഥാപനം അടച്ചുപൂട്ടുന്നതിന് നഗരസഭ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി സ്റ്റേയുടെ അടിസ്ഥാനത്തില്‍ വീണ്ടും പ്രവര്‍ത്തിച്ചുവരികയായിരുന്നു.