10 ലക്ഷം ചോദിച്ച് വിദേശത്ത് നിന്ന് കോൾ, ഫോണ്‍ ചോർത്തി സ്വന്തം ജീവനക്കാരുടെ കൊടുംചതി; പരാതി നൽകി ദമ്പതികൾ

By Web TeamFirst Published Oct 17, 2024, 12:16 PM IST
Highlights

പൊലീസിൽ പരാതി നൽകിയതോടെ കുറച്ചു നാളത്തേക്ക് ശല്യമുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം വീഡിയോ ദമ്പതികളുടെ സുഹൃത്തുക്കളുടെ ഫോണിലേക്കും എത്തി.

തിരുവനന്തപുരം: വെള്ളറടയിൽ സ്ഥാപന ഉടമയുടെ മൊബൈൽ ഫോണിൽ നിന്നും ജീവനക്കാർ സ്വകാര്യ ദൃശ്യങ്ങള്‍ ചോർത്തി പണം ആവശ്യപ്പെട്ടതായി പരാതി. വെളളറടയിലെ ഉടമയുടേയും ഭാര്യയുടേയും പരാതിയിൽ പൊലീസ് കേസെടുത്തുവെങ്കിലും ഇതേവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. വിദേശത്തുനിന്നും പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ എത്തിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരുടെ ചതിയെക്കുറിച്ച് പരാതിക്കാരായ ദമ്പതികൾ അറിഞ്ഞത്.

സ്ഥാപന ഉടമയുടെ ഡ്രൈവർമാർക്കെതിരെയാണ് പരാതി. വാഹന ബുക്കിംഗിനും മറ്റ് കാര്യങ്ങള്‍ക്കും വേണ്ടി സ്ഥാപന ഉടമയുടെ ഫോണ്‍ ഡ്രൈവർമാർ പലപ്പോഴും ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിനിടെ സ്വകാര്യ ദൃശ്യങ്ങൾ ജീവനക്കാർ കൈക്കലാക്കി. ഇതിനു ശേഷമാണ് വിലപേശൽ ആരംഭിച്ചത്. വിദേശത്ത് നിന്ന് ഭീഷണിയുമായി ഫോൺ കോൾ എത്തിയപ്പോഴാണ് ദമ്പതികൾ വിവരം അറിയുന്നത്.

Latest Videos

ഇവരുടെ സ്വകാര്യ വീഡിയോ കൈവശം ഉണ്ടെന്നും പത്ത് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. തുക നൽകാത്ത പക്ഷം വീഡിയോ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് ഇവർ വെള്ളറട പൊലീസിൽ വിവരം അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. പിന്നീട് കുറച്ചു നാളത്തേക്ക് ശല്യമുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം വീഡിയോ ദമ്പതികളുടെ സുഹൃത്തുക്കളുടെ ഫോണിലേക്കും എത്തി.

തുടർന്ന് മുഖ്യമന്ത്രിയ്ക്കടക്കം പരാതി നൽകിയിരിക്കുകയാണ് ദമ്പതികൾ. പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇതേവരെ വെളളറട പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പരാതി. ചില പരിശോധന റിപ്പോർട്ടുകള്‍ വരാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നടപടി വൈകുന്നതിനിടെ ദൃശ്യങ്ങള്‍ വീണ്ടും പ്രചരിപ്പിക്കുമോയെന്ന ആശങ്കയിലാണ് പരാതിക്കാർ. 

ജൂനിയർ ഓഡിറ്ററുടെ വീട്ടിൽ റെയ്ഡ്: കണ്ടെത്തിയത് പണവും സ്വർണവും ആഡംബര കാറുകളും ഉൾപ്പെടെ 80 കോടിയിലേറെ ആസ്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!