ഡിആർഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്
മലപ്പുറം: നിലമ്പൂർ മേഖലയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ആനക്കൊമ്പുകൾ പിടികൂടി. വിവിധ തരത്തിലുള്ള അലങ്കാര ഇലക്ട്രിക് ലൈറ്റുകൾ വിൽപന നടത്തുന്ന സ്ഥാപനത്തിൽനിന്നാണ് ബുധനാഴ്ച ഉച്ചയോടെ 31.5 കിലോയോളം തൂക്കമുള്ള രണ്ട് ആനക്കൊമ്പുകൾ പിടികൂടിയത്. സംഭവത്തിൽ എട്ടുപേർ അറസ്റ്റിലായി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ യുണിറ്റുകളിൽനിന്നുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് (ഡിആർഐ) വിഭാഗത്തിന്റെ നേതൃത്വത്തിൽ കടയിൽ നടത്തിയ പരിശോധനയിലാണ് എടക്കര ലൈറ്റ് പാലസ് എന്ന സ്ഥാപനത്തിൽനിന്ന് ആനക്കൊമ്പുകൾ പിടിച്ചത്.
ഡിആർഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സംഭവത്തിൽ കൊടുങ്ങല്ലൂർ കൂളിമുട്ടം പുന്നക്കൽ തറയിൽ അരുൺ (37), മേലാറ്റൂർ പാതിരിക്കോട്ട് പിലായിതൊടി ഫദിലുർറഹ്‌മാൻ (35), ലൈറ്റ് പാലസിന്റെ ഉടമ മൂത്തേടം കാരപ്പുറം അടുക്കത്ത് വീട്ടിൽ കബീർ (52), കബീറിന്റെ മകൻ റിസ്വാൻ (23), പാലേമാട് കരിമ്പന വീട്ടിൽ കെ. നൗഷാദ് (35), എടക്കര മില്ലുംപടി കിഴക്കേതിൽ അബ്ദുൾ സലാം (56), തൃശൂർ കൊടകര കളത്തിലേക്കത്ത് എസ്. ഗോകുൽ (32), പാലോസ് ഉള്ളാട്ടിൽ മനോജ് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്ത കൊമ്പുകളിൽ ഒന്നിന് 16.45 കിലോയും മറ്റേതിന് 15 കിലോയും തൂക്കം വരും. കൊമ്പുകൾ വിൽക്കാനുള്ള ശ്രമത്തിനിടയിലാണ് ഡിആർഐ സംഘാംഗങ്ങളുടെ പിടിവീഴുന്നത്. പ്രതികളെ മെഡിക്കൽ പരിശോധന നടത്തി ഡിആർഐ സംഘം വനം വകുപ്പിന് കൈമാറി. വനം വകുപ്പാണ് തുടരന്വേഷണം നടത്തുക. ചെന്നൈ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽനിന്നുള്ള 15ഓളം അംഗങ്ങളാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
ആനക്കൊമ്പ് പിടിച്ചതിന് ശേഷമാണ് ഇവർ വിവരം വനം വകുപ്പിനെ അറിയിച്ചത്. വനം വകുപ്പുദ്യോഗസ്ഥർ എത്തിയ ശേഷമാണ് പ്രതികളെ എടക്കരയിൽനിന്ന് നിലമ്പൂർ റെയ്ഞ്ച് ഓഫിസർക്ക് കൈമാറിയത്. കരുളായി വനത്തിൽനിന്നാണ് കൊമ്പുകൾ ശേഖരിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഇതുപ്രകാരം പ്രതികളെയും തൊണ്ടിമുതലുകളും പിന്നീട് കരുളായി റേഞ്ചിന് കൈമാറി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം