അറ്റകുറ്റപ്പണികൾക്ക് ശേഷം രാത്രിയിൽ ബൈക്ക് ഷോറൂമിന് സമീപം പാർക്ക് ചെയ്തിരുന്നു. മുഖം മൂടി ധരിച്ചെത്തിയവർ ആദ്യം പരിസരം വീക്ഷിച്ചു.
ഇടുക്കി : നെടുങ്കണ്ടത്ത് മുഖം മൂടി ധാരികളായ യുവാക്കൾ ബൈക്ക് മോഷ്ടിച്ചു കടത്തി. നെടുംകണ്ടത്തെ ഇരു ചക്ര വാഹന സർവീസ് സെന്ററിൽ നിന്നുമാണ് ബൈക്ക് മോഷ്ടിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. നെടുംകണ്ടം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിയ്ക്കുന്ന യമഹ സർവീസ് സെൻറിലെ ജീവനക്കാരനായ ഹരിയുടെ ബൈക്കാണ് മോഷ്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. അറ്റകുറ്റപ്പണികൾക്ക് ശേഷം രാത്രിയിൽ ബൈക്ക് ഷോറൂമിന് സമീപം പാർക്ക് ചെയ്തിരുന്നു. മുഖം മൂടി ധരിച്ചെത്തിയവർ ആദ്യം പരിസരം വീക്ഷിച്ചു. സമീപത്തെ കടയ്ക് മുൻപിൽ കിടന്നുറങ്ങിയവരെയും നിരീക്ഷിച്ചു. ഇതിനു ശേഷമാണ് മോഷണം നടത്തിയത്.
ബൈക്കുമായി ഉടുമ്പഞ്ചോല ഭാഗത്തേക്കാണ് യുവാക്കൾ പോയത്. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം പാറത്തോട്ടിൽ മറ്റൊരു ബൈക്ക് ഇതേ സംഘം ഉപേക്ഷിച്ചു. തകരാറായതിനെ തുടർന്നാണ് ബൈക്ക് ഉപേക്ഷിച്ചത്. സംഘം വാഹനം തള്ളി സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിക്കാതെ വന്നത്തോടെയാണ് വാഹനം ഉപേക്ഷിക്കുകയിരുന്നു. ഒരു മാസം മുൻപ് കുഞ്ചിതണ്ണിയിൽ നിന്നും കാണാതായ ബൈക്കാണ് പാറത്തോട്ടിൽ കണ്ടെത്തിയത്. സംഭവത്തിൽ വെള്ളതൂവൽ പൊലീസ് കേസെടുത്തിരുന്നു. മോഷ്ടിച്ച ബൈക്കിലും മറ്റൊരു കാറിലുമായാണ് സംഘം നെടുംകണ്ടത്ത് എത്തിയതെന്നാണ് സൂചന.നെടുംകണ്ടം പൊലിസ് അന്വേഷണം ആരംഭിച്ചു.