കോസ് വേ മുങ്ങുന്നതോടെ മറുകര എത്താൻ കഴിയാത്ത 200 ഓളം കുടുംബങ്ങളുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു
പത്തനംതിട്ട: ഓരോ മഴക്കാലത്തും ഒറ്റപ്പെട്ടു പോകുന്ന പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമൺ നിവാസികൾക്ക് പ്രതീക്ഷയേകി സർക്കാരിന്‍റെ പുതിയ പ്രഖ്യാപനം. മുടങ്ങിപ്പോയ പാലം നിർമ്മാണം പുനരാരംഭിക്കാൻ സാങ്കേതിക പ്രശ്നം പരിഹരിച്ച് വീണ്ടും ഭരണാനുമതി നൽകി. കോസ് വേ മുങ്ങുന്നതോടെ മറുകര എത്താൻ കഴിയാത്ത 200 ഓളം കുടുംബങ്ങളുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
പ്രശ്നപരിഹാരമായി പമ്പയ്ക്ക് കുറുകെ സ്റ്റീൽ നടപ്പാലം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പദ്ധതി ഏറ്റെടുക്കാനാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതോടെ നിർമ്മാണ ഏജൻസിയുടെ കാര്യത്തിൽ ആശയക്കുഴപ്പമായി. അത്തരം സാങ്കേതിക കുരുക്കുകൾ അഴിച്ചാണ് പുതിയ മന്ത്രി ഒ ആർ കേളു പാലം ഉടൻ വരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
കോസ് വേയ്ക്ക് സമീപത്തുണ്ടായിരുന്ന തൂക്കുപാലം മഹാപ്രളയത്തിൽ ഒലിച്ചുപോയി. പിന്നാലെ നാട്ടുകാർ പിരിവെടുത്ത് പുതിയ പാലം പണി തുടങ്ങിയതാണ്. അപ്പോഴാണ് പട്ടികജാതി, പട്ടികവർഗ വകുപ്പ് പുതിയ പാലം പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതി നീണ്ടുപോയത് ആളുകളെ ദുരിതത്തിലാക്കി.