വീണക്ക് പണം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ, ഒരു നിമിഷം വൈകാതെ പിണറായി രാജിവയ്ക്കണമെന്നും സതീശൻ

എസ്.എഫ്.ഐ.ഒ കുറ്റപത്രം അതീവ ഗൗരവതരമായ വിഷയമാണെന്നും സതീശൻ കൂട്ടിച്ചേർത്തു


തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ എസ് എഫ് ഐ ഒ പ്രതി ചേർത്തത് അതീവ ഗൗരവതരമായ വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സേവനം നൽകാതെ പ്രതിഫലം കൈപ്പറ്റിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ്  എസ് എഫ് ഐ ഒ കുറ്റപത്രം. പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയുടെ മകൾ ചെയ്തതെന്നും സതീശൻ ചൂണ്ടികാട്ടി.

മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ മാത്രമാണ് വീണ വിജയൻ്റെ കമ്പനിക്ക് ഒരു സേവനവും നൽകാതെ 2.7 കോടി രൂപലഭിച്ചത്. ഈ സാഹചര്യത്തിൽ അഴിമതി നടത്തിയതിൻ്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണം. ഒരു നിമിഷം പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട്  മകൾ പ്രോസിക്യൂഷൻ നടപടികൾ നേരിടുന്നതിനെ എങ്ങനെ ന്യായീകരിക്കുമെന്നും വി ഡി സതീശൻ ചോദിച്ചു.

Latest Videos

മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഇത്രനാൾ ന്യായീകരിച്ചവർക്ക് ഇനി എന്ത് പറയാനുണ്ട്? ഇത്രയും ഗുരുതര വിഷയത്തിൽ സി പി എം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മാസപ്പടിയിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; മുഖ്യമന്ത്രി രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

മാസപ്പടി കേസിൽ എസ്‌ഫ്ഐഒ വീണ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് ബി ജെ പി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോലം കത്തിച്ചു പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലാകെ ബി ജെ പി പ്രതിഷേധം ശക്തമാക്കുമെന്നും പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ബി ജെ പി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!