സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
തിരുവനന്തപുരം : ഓണറേറിയം വര്‍ധന ആവശ്യപ്പെട്ടുള്ള ആശ വര്‍ക്കാര്‍മാരുടെ സമരത്തെ വീണ്ടും തള്ളി സര്‍ക്കാര്‍. സമരം തീരാതിരിക്കാൻ കാരണം സമരക്കാരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി നിയമസഭയിൽ മറുപടി പറഞ്ഞ മന്ത്രി എംബി രാജേഷ് വിമര്‍ശിച്ചു. കേന്ദ്രത്തെ സഹായിക്കുന്ന സമരമെന്നും മന്ത്രി ആരോപിച്ചു. ഇതോടെ സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സെക്രട്ടറിയേറ്റ് നടയിൽ നിരാഹാര സമരം തുടരുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് വഴങ്ങാൻ ഇല്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. എന്നാൽ പിടിവാശി സർക്കാരിനല്ല, സമരക്കാർക്കാണെന്നാണ് മന്ത്രി എം ബി രാജേഷിന്റെ വാദം. ഇൻസെന്റീവ് വിഹിതം കൃത്യമായി കേന്ദ്രം നൽകുന്നില്ല. ഇൻസെന്റീവ് കൂട്ടുന്നതിൽ ഉറപ്പും നൽകുന്നില്ല. ആശാവർക്കർമാരെ ജീവനക്കാരായി അംഗീകരിക്കാനും കേന്ദ്രം ഒരുക്കമല്ല. ഇതിനെയൊന്നും എതിര്‍ക്കാത്ത സമരം കേന്ദ്രത്തെ സഹായിക്കുന്നതാണെന്നും മന്ത്രിയുടെ ആരോപണം.
ആശാ സമരം : ചർച്ച പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും, എംബി രാജേഷ് സഭയിൽ
സമരം ന്യായമെന്ന് പ്രതിപക്ഷം
എന്നാൽ സമരം ന്യായമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. സമരക്കാരെ സര്‍ക്കാര്‍ പുച്ഛിക്കുന്നു. ഒത്തുതീർപ്പാർക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഭാഷ മാറിയെങ്കിലും സമരത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിൽ മാറ്റമില്ല. തുടര്‍ ചര്‍ച്ചകളിലൂടെ സമരം തീര്‍ക്കണം. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ആരോഗ്യമന്ത്രി ചർച്ച നടത്തുമെന്നാണ് പ്രതിപക്ഷം അറിഞ്ഞത്. പക്ഷെ കണ്ടില്ല. അപ്പോയിന്മെന്റ് ചോദിച്ചതിനെക്കുറിച്ച് ആരോഗ്യ മന്ത്രിയാണ് വിശദീകരിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം പൂര്‍ത്തിയാക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപണം ഉയർത്തി ഇറങ്ങിപ്പോക്കിന് തൊട്ടു മുമ്പ് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിന് സമീപമെത്തി പ്രതിഷേധിക്കുകയും ചെയ്തു.
അതേ സമയം, നാൽപതു ദിവസമായി ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിലാണ്. ബിന്ദു കെപി തങ്കമണി ആര്‍ ഷീജ എന്നിവരുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. സമരക്കാര്‍ക്ക് പിടിവാശിയെന്ന മന്ത്രിയുടെ വിമര്‍ശനത്തിന് ചുട്ട മറുപടിയായി നിരാഹാര സമരം തുടരുന്ന എംഎ ബിന്ദുവും രംഗത്തെത്തി. ഇടതു രാഷ്ട്രീയ പോയി മന്ത്രി പഠിച്ചിട്ടുവരൂവെന്നാണ് സമരക്കാരുടെ മറുപടി.