മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമാകും പങ്കെടുക്കുക
തിരുവനന്തപുരം: കേരളത്തോട് കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണന ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ തീരുമാനം. കേന്ദ്ര അവഗണന ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമാകും പങ്കെടുക്കുക. തിങ്കളാഴ്ച രാവിലെയാണ് ഓൺലൈനായി യോഗം ചേരുക.
വൻ വിജയം, നവകേരള സദസിൽ സമഗ്ര അവലോകനം നടത്തി സിപിഎം; ഇനി ചെയ്യേണ്ട കാര്യങ്ങളും നിർദ്ദേശിച്ചു
അതിനിടെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേന്ദ്രത്തിനെതിരെ ദില്ലി സമരവുമായി മുന്നോട്ട് പോകാൻ ഇന്ന് ചേർന്ന സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനമായിട്ടുണ്ട്. സി പി ഐയോട് കൂടി ആലോചിച്ച് തീയതി തീരുമാനിക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്.
അതിനിടെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ കേന്ദ്ര സർക്കാരിൻ്റെ അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ രംഗത്തെത്തിയിരുന്നു. അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ലെന്ന് സതീശൻ പറഞ്ഞു. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. കരുവന്നൂരിലെ അന്വേഷണം എന്തായി. കേന്ദ്ര ഏജൻസിയെ കൊണ്ടുവന്ന അന്വേഷണം തുടങ്ങിയ ശേഷം പാർലമെന്റ് ഇലക്ഷന് മുന്നോടിയായി അവിഹിത ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നുവെന്നും സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്നത് ക്രൂരമായ മർദനമാണ്. ഇത് ചരിത്രത്തിൽ ഇല്ലാത്ത മർദനമാണ്. കഴുത്തിനു പിടിച്ചും, കണ്ണിനു ലാത്തി വച്ചു കുത്തിയുമാണ് പ്രവർത്തകരെ പിടിച്ചു കൊണ്ട് പോയത്. പെൺകുട്ടികൾക്ക് പോലും മർദനം ഏൽക്കുന്ന സ്ഥിതിയുണ്ടായി. ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകും. ഡിജിപിക്ക് നട്ടെല്ലില്ല. അതിക്രമം കാണിക്കുന്ന ഉദ്യോഗസ്ഥരുടെ പേരുകൾ പുറത്തുവിടും. ഇനിയും പ്രവർത്തകർക്ക് നേരെ അതിക്രമം ആവർത്തിച്ചാൽ ഇങ്ങനെ നേരിട്ടാൽ മതിയോ എന്ന് ആലോചിക്കും. ക്ഷമയുടെ നെല്ലിപ്പലക കണ്ടു കഴിഞ്ഞു കോൺഗ്രസെന്നും സതീശൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം