സ്വർണക്കടത്ത് സംഘങ്ങളെ സഹായിച്ചെന്ന സുജിത് ദാസിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്പെൻഷനിലാണ് എസ്ഐ ശ്രീജിത്ത്
മലപ്പുറം: എസ്‌പി സുജിത് ദാസിനെതിരെ മരം മുറി പരാതി നൽകിയ എസ്ഐ ശ്രീജിത്തിനെ മൊഴിയെടുക്കാനായി ഡിഐജി വിളിപ്പിച്ചു. തൃശൂർ ഡിഐജി തോംസൺ ജോസാണ് വിളിപ്പിച്ചത്. മരം മുറിയുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറണമെന്ന് ശ്രീജിത്തിന് നിർദ്ദേശം നൽകി. നാളെ തൃശൂർ ഡിഐജി ഓഫീസിൽ നേരിട്ട് എത്തി ശ്രീജിത്ത് അന്വേഷണ സംഘത്തിന് മൊഴി നൽകും. മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയെന്നായിരുന്നു ശ്രീജിത്തിന്റെ പരാതി. ഈ പരാതി ഉന്നയിച്ചായിരുന്നു പിവി അൻവറിന്റെ വെളിപ്പെടുത്തലുകളുടെ തുടക്കം. സ്വർണക്കടത്ത് സംഘങ്ങളെ സഹായിച്ചെന്ന സുജിത് ദാസിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്പെൻഷനിലാണ് എസ്ഐ ശ്രീജിത്ത്. പെരുമ്പടപ്പ് എസ്‌ഐ ആയിരിക്കെയാണ് ഇദ്ദേഹം സസ്പെൻഷനിലായത്.