മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു, ജനം മറുപടി നൽകും: തോട്ടപ്പള്ളി സമര സമിതി

By Web TeamFirst Published Dec 17, 2023, 1:19 PM IST
Highlights

മണലെടുപ്പ് ജനങ്ങൾക്കും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന കോട്ടങ്ങൾ അക്കമിട്ട് നിരത്തി സമര സമിതി

ആലപ്പുഴ: തോട്ടപ്പള്ളിയിൽ നടക്കുന്നത് വികസന പ്രവർത്തനമാണെന്നും കരിമണൽ ഖനനത്തിനെതിരെ എത്ര ദിവസം സമരം ചെയ്താലും ഒരു പ്രശ്നവും ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ സമര സമിതി. മണലെടുപ്പ് ജനങ്ങൾക്കും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന കോട്ടങ്ങൾ അക്കമിട്ട് നിരത്തുന്ന സമര സമിതി , മുഖ്യമന്ത്രിക്ക് ജനങ്ങൾ മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി

നവകേരള സദ്ദസ്സ് അമ്പലപ്പുഴ എത്തിയപ്പോഴാണ് ദീർഘനാളായി തുടരുന്ന സമരത്തെ പരിഹസിച്ച് കൊണ്ട് മുഖ്യമന്ത്രി രംഗത്തെത്തിയത്. നിയമവിരുദ്ധമായ ഒന്നും തോട്ടപ്പള്ളിയിൽ നടക്കുന്നില്ലെന്നും നാടിൻ്റെ വികസനത്തിനെതിരെയാണ് സമരം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. എന്നാൽ മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണെന്ന് കരിമണൽ ഖനന വിരുദ്ധ സമര സമിതി പറയുന്നു. 

Latest Videos

കരിമണൽ ഖനനം മൂലം ആലപ്പുഴ ജില്ലയുടെ തീരം വൻതോതിൽ തകർന്നു, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര പഞ്ചായത്തുകളിൽ തീര ശോഷണം സംഭവിച്ചു, 484 ഭവനങ്ങൾ കടലെടുത്തു, 1000 ൽ അധികം വീടുകൾ ഭാഗികമായി തകർന്നു, തീരത്ത് കര വയ്പ് ഉണ്ടാകുന്നില്ല, സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന പ്രദേശമായ കുട്ടനാട്ടിലേക്ക് ഉപ്പുവെള്ളം കയറുന്നു എന്നെല്ലാമാണ് സമര സമിതിയുടെ വാദങ്ങള്‍. ആണവോർജ്ജ വകുപ്പിന്റെ ലൈസൻസ് പോലും ഇല്ലാതെ ഐആര്‍ഇഎല്‍ ലോഹമണൽ വേർതിരിക്കുന്നതു മൂലം വൻ ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങളാണ് മേഖലയിലുള്ളത്. സ്ഥിതി ഇതായിരിക്കേ നാടിന് വേണ്ടി പൊരുതുന്ന സമര സമിതിയെ പരിഹസിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ജനം മറുപടി നൽകുമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.

കരിമണൽ ഖനനവും വേർതിരിക്കലും മൂലം റേഡിയേഷൻ ഉണ്ടാകുന്നു, ക്യാൻസർ സിലിക്കോസിസ് തുടങ്ങിയ രോഗങ്ങൾ ബാധിക്കുന്നു, ഇങ്ങനെ തീരത്തും കുട്ടനാട്ടിലും വൻനാശം വിതയ്ക്കുന്നു- ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് മണൽ ഖനനം ഉടൻ അവസാനിപ്പിക്കമെന്നാണ് സമര സമിതിയുടെ ആവശ്യം.

click me!