കൈപിടിച്ച് തിരിക്കുകയും മുഖത്തടിക്കുകയും പുറത്ത് മർദ്ദിക്കുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതെന്നും സുനിൽ ഭാസ്കർ വിശദമാക്കി.
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് വെളിപ്പടുത്തലുമായി പ്രിൻസിപ്പൽ സുനിൽ ഭാസ്കർ. കോളേജിന് പുറത്തുനിന്ന് എത്തിയ ഒരു സംഘം ആളുകളാണ് തന്നെ മർദ്ദിച്ചതെന്ന് പ്രിൻസിപ്പൽ സുനിൽ ഭാസ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർ എന്ന് പറഞ്ഞ് എത്തിയവരാണ് മർദ്ദിച്ചത്. കൈപിടിച്ച് തിരിക്കുകയും മുഖത്തടിക്കുകയും പുറത്ത് മർദ്ദിക്കുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതെന്നും സുനിൽ ഭാസ്കർ വിശദമാക്കി.
അതേ സമയം, കൊയിലാണ്ടി ഗുരുദേവാ കോളേജ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്ന് എസ് എഫ് ഐ. കോളേജില്‍ ഹെല്‍പ് ഡെസ്ക് തുടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട ഏരിയാ പ്രസിഡന്‍റ് അഭിനവിനെ പ്രിന്‍സിപ്പലാണ് ആക്രമിച്ചതെന്ന് എസ് എഫ് ഐ നേതാക്കള്‍ പറഞ്ഞു. ആര്‍ എസ് എസ് ബന്ധമുള്ള കോളേജ് പ്രിന്‍സിപ്പല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രിന്‍സിപ്പലിനെതിരെ അടുത്ത ദിവസം വനിതാ അധ്യാപകരടക്കം പരാതിയുമായി രംഗത്തു വരുമെന്നും എസ് എഫ് ഐ കൊയിലാണ്ടി ഏരിയാ സെക്രട്ടറി നവതേജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷത്തിൽ പൊലീസ് ആദ്യം കേസെടുത്തത് എസ്എഫ്ഐയുടെ പരാതിയിലാണ്. തുടർന്ന് രണ്ടു മണിക്കൂറിനു ശേഷമാണ് മർദ്ദനമേറ്റ പ്രിൻസിപ്പലിന്റെ പരാതിയിൽ കേസെടുത്തത്. എസ്എഫ്ഐയുടെ പരാതിയിൽ പ്രിൻസിപ്പൽ സുനിൽ ഭാസ്കറും സ്റ്റാഫ് സെക്രട്ടറി രമേഷും പ്രതികളാണ്. പ്രിൻസിപ്പലിന്റെ പരാതിയിൽ കണ്ടാലറിയുന്ന 15 പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. എന്നാൽ എഫ്ഐആറിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല.