സാഹിത്യഅക്കാദമയിലെ കേരളഗാന വിവാദത്തില്‍ സച്ചിദാനന്ദന്‍റെ കുറിപ്പിനെ പരിഹസിച്ച് ശ്രീകുമാരന്‍ തമ്പി
തിരുവനന്തപുരം: സാഹിത്യഅക്കാദമിയിലെ കേരളഗാന വിവാദം തുടരുന്നു. കുറ്റമേറ്റ സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരന്‍ തമ്പി രംഗത്തെത്തി.ത്യാഗത്തിന്‍റേയും സഹനത്തിന്‍റേയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. 'മഹത് പ്രവൃത്തി'കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്‍റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ 'ക്ളീഷേ'!!
പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്‍റെ പ്രധാനകൃതിയുടെ പേര് ''അദ്ധ്യാത്മരാമായണം കിളിപ്പാട്ട്'' --എന്നാണല്ലോയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് ഒരു മഹദ് പ്രവര്‍ത്തിയാമെന്ന് സച്ചിദാനന്ദന്‍ രാവിലെ ഫേസ് ബുക്ക് കുറിപ്പിട്ടിരുന്നു. ഇതിനോടാണ് ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം.