എംപവർ ഇന്ത്യാ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് 4 വർഷം പണം നൽകിയത്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ സ്ഥാപനത്തിന് കടമായി നൽകിയ 77.6 ലക്ഷം രൂപയിലും അന്വേഷണം വേണമെന്ന് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന് പരാതി. കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോൺ ജോര്‍ജാണ് പരാതി നൽകിയത്. മാസപ്പടി കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കുകയാണ്.
മാസപ്പടി വിവാദത്തിൽപ്പെട്ട കൊച്ചിയിലെ സിഎം ആർ എൽ കമ്പനിയുടെ ഉടമകൾ ഡയറക്ടർമാരായ നോൺ ബാങ്കിങ് ഫിനാൻസ് സ്ഥാപനമാണ് വീണയുടെ കമ്പനിക്ക് നാലു വർഷം ഈടില്ലാത്ത ലോണായി ആകെ 77.6 ലക്ഷം രൂപ നൽകിയതെന്നാണ് പരാതിയിലുളളത്. മാസപ്പടിയായി കൈപ്പറ്റിയെന്ന് ആരോപണമുയർന്ന 1.72 കോടി ലക്ഷത്തിന് പുറമേയുള്ള തുകയാണിത്. ഇക്കാര്യത്തിലും വിശദമായ പരിശോധന വേണമെന്നാണ് ആവശ്യം. ഹൈക്കോടതിയിലും നാളെ ഇക്കാര്യം ഉന്നയിക്കും.