എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. എസ്എഫ്ഐ നേതാവ് നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
മഹാരാജാസ് കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കെഎസ്യു പ്രവർത്തകൻ അമൽടോമി, ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാൽ എന്നിവരാണ് കൊച്ചിയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം കോളേജ് ക്യാമ്പസിൽ വച്ച് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയെന്നാണ് കോളേജ് യൂണിയൻ ചെയര്‍മാനടക്കം ആരോപിച്ചത്. നാസര്‍ അബ്ദുൾ റഹ്മാന്റെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.