കെഎസ്‍യു ജില്ലാ ജോയിന്‍റ് സെക്രട്ടറി സാഞ്ചോസിനെയാണ് മര്‍ദിച്ചത്. ഇയാളെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. എസ്എഫ്ഐ നേതാവായ അജന്ത് അജയ്‍യുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം എന്നാണ് ആരോപണം.
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ കെഎസ്‍യു പ്രവർത്തകനെ എസ്എഫ്ഐക്കാർ തട്ടിക്കൊണ്ടുപ്പോയി ഇടിമുറിയില്‍ കൊണ്ടുപോയി പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. കെഎസ്‍യു ജില്ലാ ജോയിന്‍റ് സെക്രട്ടറി സാഞ്ചോസിനെയാണ് മര്‍ദിച്ചത്. ഇയാളെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.
എസ്എഫ്ഐ നേതാവായ അജന്ത് അജയ്‍യുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം എന്നാണ് ആരോപണം. പുറത്ത് പോയി വന്ന സാഞ്ചോസിനെ ഒരു സംഘം ചേർന്ന് ഹോസ്റ്റലിലെ ഇടി മുറിയിൽ കൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. ഇത് കണ്ട ചില വിദ്യാർത്ഥികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തിയാണ് സാഞ്ചോസിനെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിന് പിന്നാലെ ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിൽ എസ്എഫ്ഐ കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം. എസ്എഫ്ഐകാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പൊലീസ് സ്റ്റേഷനിലേക്ക് കെ എസ് യു മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ പോലീസ് സ്റ്റേഷനിലേക്ക് എത്തിയ കോൺഗ്രസ് എംഎൽഎ എം വിൻസന്‍റിനെയും ചെമ്പഴന്തി അനിലിനെയും എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതോടെയാണ് ഇരു വിഭാഗവും തമ്മിൽ സംഘർഷമായത്.
കാറിൽ വന്നിറങ്ങിയ തന്നെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് എം വിൻസന്‍റ് എംഎൽഎ ആരോപിച്ചു. പൊലീന്‍റെ മുന്നിൽ വച്ച് ജനപ്രതിനിധിയായ തന്നെ എസ്എഫ്ഐ കയ്യറ്റം ചെയ്തിട്ടും അവർ നോക്കി നിന്നു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.