പാവറട്ടി പുവ്വത്തൂരില്‍ ടോറസ് ലോറിക്കടിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് വിദ്യര്‍ഥിനി പിന്‍ ചക്രം കയറി മരിച്ചു.
തൃശൂര്‍: പാവറട്ടി പുവ്വത്തൂരില്‍ ടോറസ് ലോറിക്കടിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് വിദ്യര്‍ഥിനി പിന്‍ ചക്രം കയറി മരിച്ചു. കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെയും സുരഭിയുടെ മകള്‍ ദേവപ്രിയ (18) യാണ് മരിച്ചത്. പുവ്വത്തൂര്‍ സുബ്രഹ്മണ്യന്‍ കോവിലിന് സമീപം ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.
ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളജിലെ ബി സി എ. ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. കോളജിലെ എന്‍ സി സി ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മുന്‍ഭാഗത്ത് നിന്ന് വന്നിരുന്ന സ്‌കൂട്ടറിന് കടന്നുപോകാന്‍ സൈഡ് കൊടുക്കുന്നതിനിടെ കുടിവെള്ള പൈപ്പിനായി പൊളിച്ച റോഡിന്റെ പകുതി ഭാഗം ടാറ് ചെയ്ത തിട്ടയിൽ തട്ടി നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അപകടത്തില്‍ ചക്രം കയറി ഹെല്‍മറ്റ് തകര്‍ന്നിട്ടുണ്ട്. അപകട സ്ഥലത്ത് വച്ച് തന്നെ ദേവപ്രിയ മരിച്ചിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ദേവപ്രിയയെ പാവറട്ടിയിലെ ആശുപത്രിയിലെത്തിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് പിതാവ് മധു അഭിമന്യു നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും. സഹോദരങ്ങള്‍: ദേവനന്ദ, ദേവകിഷന്‍.
ബൈക്കില്‍ ലോറിയിടിച്ച് മലക്കപ്പാറ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചു
അതേസമയം, ആലപ്പുഴ ഹരിപ്പാട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ച വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രാമപുരം ശ്രീശൈലത്തിൽ ആയിരപ്പള്ളിൽ ജി. രാധാകൃഷ്ണപിള്ള ആണ് അപകടത്തിൽ മരിച്ചത്. 75 വയസായിരുന്നു. ബി എസ് എൻ എൽ സബ് ഡിവിഷൻ എൻജിനീയർ ആയിരുന്നു. ദേശീയപാതയിൽ രാമപുരം കീരിക്കാട് എൽ പി സ്കൂളിന് സമീപം തിങ്കളാഴ്ച രാത്രി 10നായിരുന്നു അപകടം. രാധാകൃഷ്ണപിള്ള സഞ്ചരിച്ച സ്കൂട്ടറിനെ പിന്നിൽ നിന്ന് വന്ന കാർ മറി കടക്കാൻ ശ്രമിക്കുമ്പോൾ ഇടിക്കുകയായിരുന്നു എന്നാണ ്ദൃക്സാക്ഷികൾ നൽകിയ വിവരം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം