സുപ്രീംകോടതിയുടെ ബഫർ സോൺ വിധി തിരിച്ചടിയാവും? ശബരിമല വികസനം അനിശ്ചിതാവസ്ഥയിൽ

By Web TeamFirst Published Jun 10, 2022, 11:02 AM IST
Highlights

ശബരിമല തീർത്ഥാടനത്തിൻ്റെ പ്രധാന കേന്ദ്രങ്ങളായ നിലയ്ക്കലും പമ്പയും സന്നിധാനവും പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമാണ്. ഇവിടെയെല്ലാം ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ ഭൂമിയും വനാതിർത്തിയിലാണ്.

പത്തനംതിട്ട:  സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോലപ്രദേശമാക്കാനുള്ള സുപ്രിംകോടതി ഉത്തരവ് നടപ്പിലാകുന്നതോടെ ശബരിമല വികസനം (Sabarimala Master Plan) താളം തെറ്റുമെന്ന് ആശങ്ക.നിലയ്ക്കൽ മുതൽ സന്നിധാനം വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചാൽ തീർത്ഥാടകരും പ്രതിസന്ധിയിലാകും. ഉത്തരവ് നടപ്പിലായാൽ ശബരിമല മാസ്റ്റർ പ്ലാൻ അടക്കം എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് തിരുവതാംകൂർ ദേവസ്വം ബോർഡ്.

ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന കേന്ദ്രങ്ങളായ നിലയ്ക്കലും പമ്പയും സന്നിധാനവും പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമാണ്. ഇവിടെയെല്ലാം ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ ഭൂമിയും വനാതിർത്തിയിലാണ്. എല്ലാ തവണയും മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങും മുൻപ് കോടികളുടെ വികസന പദ്ധതികളാണ് ഇവിടെ നടത്താറുള്ളത്. 

Latest Videos

വിശ്രമകേന്ദ്രം ശുചിമുറി, സൂവിയേജ് പ്ലാന്റ് അടക്കമുള്ള സമഗ്ര പദ്ധതി അൻപത്തിനാല് കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപ ചെലഴിച്ചാണ് നടപ്പിലാക്കുന്നത്. പുതിയ നിർദേശം വരുന്നതോടെ ഈ കെട്ടിടങ്ങളുടെ നിർമ്മാണം നിർത്തേണ്ടി വരും. തീർത്ഥാടന കാലത്തിന് പുറമെ വർഷം മുഴുവൻ പ്രവർത്തിക്കുന്ന നിലക്കൽ സർക്കാർ ആശുപത്രിയുടെ ഭാവിയും തുലാസിലാണ്. ളാഹ,മഞ്ഞത്തോട്, അട്ടത്തോട്, പമ്പാവാലി, പെരുനാട്, ആങ്ങമൂഴി പ്രദേശങ്ങളിലുള്ളവരുടെ ഏക ആശ്രയം ഈ ആശുപത്രിയാണ്. 

തീർത്ഥാടകർക്ക് ശുദ്ധജലമെത്തിക്കാനുള്ള നിലയ്ക്കൽ കുടിവെള്ള പദ്ധിയും മുടങ്ങും. പദ്ധതി തുടങ്ങുന്ന സീതത്തോട് മുതൽ നിലയ്ക്കൽ വരെയുള്ള മേഖല പരിസ്ഥി ലോല പ്രദേശത്തിന്റെ പരിധിയിൽ വരും. ഒപ്പം സന്നിധാനത്ത് പതിനെട്ടാം പടിയിലെ മേൽക്കൂര നിർമ്മാണവും, അതിഥി മന്ദിരങ്ങളുടെ നവീകരണവും, ഹിൽടോപ്പ് മുതൽ പമ്പയിലെ ഗണപതി അമ്പലം വരെയുള്ള സുരക്ഷാപാലത്തിൻ്റെ നിർമ്മാണവും. കെഎസ്ഇബി സബ് സ്റ്റേഷൻ മുതൽ സന്നിധാനം വരെ ചരക്ക് നീക്കം ചെയ്യാനുള്ള 50 കോടിയുടെ റേപ്പ്‍വേ പദ്ധതിയുമെല്ലാം അനിശ്ചിതാവസ്ഥയിലാവുന്ന നിലയാണുള്ളത്.

മുൻപ് തന്നെ ശബരിമല വികസനത്തിന് സ്ഥലം എടുക്കാൻ പാടില്ലെന്ന നിലപാടിലായിരുന്നു വനം വകുപ്പ്. ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണം താങ്ങാൻ കഴിയാത്തതാണെന്നും നിയന്ത്രിക്കണമെന്നും വനം വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. അഴുമേട്, കരിമല, പുല്ലുമേട് തുടങ്ങിയ സ്ഥലങ്ങളിലൂടെ തീർത്ഥാടകരെ കയറ്റിവിടരുതെന്ന് പെരിയാർ കടുവ സംരക്ഷകേന്ദ്രവും ആവശ്യപ്പെട്ടിരുന്നു. ശബരിമലയിൽ 42 ഹെക്ടറും നിലയ്ക്കലിൽ 100 ഹെക്ടറും വിട്ട് തരണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യവും വനം വകുപ്പ് പരിഗണിച്ചിരുന്നില്ല.


 

click me!