ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിലായിരുന്നു അരുൺകുമാറിന്റെ പ്രതികരണം.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിൽ പി ആർ ഏജൻസി ഇടപെട്ടിട്ടില്ലെന്ന് സിപിഎം നേതാവ് കെ എസ് അരുൺകുമാർ. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിലായിരുന്നു അരുൺകുമാറിന്റെ പ്രതികരണം. ദ് ഹിന്ദു ലേഖിക നേരിട്ടാണ് അഭിമുഖത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടത്. ആശയവിനിമയം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസും ദ ഹിന്ദു ദില്ലി ഓഫീസും തമ്മിൽ മാത്രമാണെന്നും അരുൺകുമാർ പറഞ്ഞു.
അതേ സമയം, മുഖ്യമന്ത്രിയുടെ അഭിമുഖം ദ ഹിന്ദു ദിനപത്രമെടുത്തപ്പോള്‍ ദില്ലിയിലെ കേരള ഹൗസില്‍ പി ആര്‍ കമ്പനിയായ കൈസന്‍ ഗ്രൂപ്പിന്‍റെ സിഇഇയും ഉണ്ടായിരുന്നതായി വിവരം പുറത്തുവന്നിരുന്നു. മലപ്പുറത്തെ സ്വര്‍ണ്ണക്കടത്ത് വിവരം അഭിമുഖത്തില്‍ ചേര്‍ക്കാനാവശ്യപ്പെട്ടത് കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരനും മുന്‍ സിപിഎം എംഎല്‍എ ടി കെ ദേവകുമാറിന്‍റെ മകൻ സുബ്രഹ്മണ്യനുമാണെന്ന് വ്യക്തമായി. മറ്റ് രണ്ട് പ്രധാന പത്രങ്ങളെയും അഭിമുഖത്തിനായി പിആർ ഏജൻസി സമീപിച്ചിരുന്നു.
മുഖ്യമന്ത്രിക്കെന്തിന് പി ആര്‍ എന്ന ചോദ്യം സിപിഎം ഉയര്‍ത്തുമ്പോള്‍ ടോപ്പ് ക്ലയന്‍റിന്‍റെ അഭിമുഖ വേളയില്‍ സാന്നിധ്യമറിയിച്ചത് കൈസന്‍ ഗ്രൂപ്പിന്‍റെ സിഇഒ വിനീത് ഹാന്‍ഡെ. അഭിമുഖത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്ത ഹാന്‍ഡെക്കൊപ്പമുണ്ടായിരുന്നത് പൊളിറ്റിക്കല്‍ വിംഗില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ടി ഡി സുബ്രഹ്മണ്യനും.
സുബ്രഹ്മണ്യനാണ് അഭിമുഖത്തില്‍ ചേര്‍ക്കേണ്ട കൂടുതല്‍ വിവരങ്ങള്‍, അതായത് മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തിന്‍റേതടക്കം വിശദാംശങ്ങള്‍ ലേഖികക്ക് കൈമാറിയത്. അഭിമുഖത്തില്‍ പറയാന്‍ വിട്ടുപോയതാണെന്നും ഈ വിവരങ്ങള്‍ കൂടി വരേണ്ടതുണ്ടെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞതായാണ് വിവരം. റിലയന്‍സ് കമ്പനിയില്‍ ജോലി നോക്കുന്ന സുബ്രഹ്മണ്യന് കൈസൻ്റെ ഇത്തരം പ്രോജക്ടുളുമായി സഹകരിക്കാറുണ്ടെന്നാണ് വിശദീകരണം.