'193 എസ്ഐമാരിൽ 27പേർ പ്യൂണും ക്ലർക്കുമായി'; പൊലീസിൽ ചേരുന്നവർ ജീവനും കൊണ്ടോടുന്ന സ്ഥിതിയെന്ന് മുൻ ഡിജിപി

By Web TeamFirst Published Jul 25, 2024, 2:28 PM IST
Highlights

രണ്ട് ലക്ഷം കേസ് അന്വേഷിക്കേണ്ട സ്ഥാനത്ത് പ്രതിവർഷം 12.5 ലക്ഷം കേസാണ് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ജോലിഭാരം മൂലം നാലു വർഷത്തിനിടെ 81 ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തു.

ആലപ്പുഴ: പൊലീസില്‍ ജോലിക്ക് ചേരുന്നവര്‍ ജോലിഭാരം താങ്ങനാവാതെ ജീവനും കൊണ്ടോടുന്ന അവസ്ഥയാണുള്ളതെന്ന് മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് . കേരള പൊലീസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വർത്തമാനകാല പൊലീസിലെ ജോലി സമ്മർദങ്ങളും മാധ്യമ സമീപനവും’ എന്നതായിരുന്നു സെമിനാർ വിഷയം. മനുഷ്യനാൽ അസാധ്യമായ ജോലിഭാരമാണ് സേനയിലുള്ളത്. ഉന്നത പൊലീസുദ്യോഗസ്ഥരും സർക്കാരും ഇക്കാര്യം പരിശോധിക്കണം.

രണ്ട് ലക്ഷം കേസ് അന്വേഷിക്കേണ്ട സ്ഥാനത്ത് പ്രതിവർഷം 12.5 ലക്ഷം കേസാണ് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ജോലിഭാരം മൂലം നാലു വർഷത്തിനിടെ 81 ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തു. 890 പേർ അച്ചടക്ക നടപടികൾ നേരിട്ടു കൊണ്ടിരിക്കുന്നു. 193 സബ് ഇൻസ്പെക്ടർമാർ ജോലിയിൽ പ്രവേശിച്ചതിൽ 27 പേർ മാസങ്ങൾക്കകം ജോലി രാജിവച്ച് പ്യൂൺ, ക്ലർക്ക് ജോലികൾക്കു പോയി. 100 പേർ പൊലീസ് ജോലിക്കു കയറിയാൽ 6 മാസത്തിനകം 25 പേർ രാജിവച്ചു പോകുന്ന സ്ഥിതിയാണെന്നും അലക്സാണ്ടർ ജേക്കബ് പറഞ്ഞു.  

Latest Videos

പൊലീസ് സർവകലാശാലയുടെ എല്ലാ പ്രവർത്തനങ്ങളും 6 മാസം മുൻപ് നിലച്ചു. ഒരു ധനമന്ത്രിയും കുറച്ച് ഉദ്യോഗസ്ഥരും ചേർന്ന് സർവകലാശാലയെ ശാന്തികവാടത്തിൽ അടക്കം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു പ്രഖ്യാപിച്ച പൊലീസ് സർവകലാശാല യാഥാർഥ്യമായിരുന്നെങ്കിൽ ജോലിയിൽ നിന്നു പോയവർക്കും വിരമിച്ചവർക്കും വിദേശരാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തോടെ ജോലി ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

click me!