സംഘർഷത്തെ തുടർന്ന് അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു
തിരുവനന്തപുരം: പാറശ്ശാലയിൽ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സൈനികനും സഹോദരനും മർദനം. മർദനത്തിൽ പരിക്കേറ്റ സിനുവും സിജുവും ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിൽ വാരിയെല്ല് പൊട്ടിയ സിജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി ഏഴര മണിയോടെ പാറശ്ശാല ആശുപത്രി ജങ്ഷന് സമീപത്തായാണ് സംഭവം. ആശുപത്രി ജങ്ഷനിലെ ഇലക്ട്രിക് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ കോട്ടവിള സ്വദേശികളായ സഹോദരങ്ങൾ സമീപത്തെ തുണിക്കടയ്ക്ക് മുന്നിലായി കാർ പാർക്ക് ചെയ്തു. കാർ മാറ്റാൻ കടയുടമ അയൂബ് ഖാൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമായി.
ഈ സമയത്തെത്തിയ കടയുടമയുടെ മകനും സുഹൃത്തും ചേർന്ന് സഹോദരങ്ങളെ മർദിച്ചു എന്നാണ് പരാതി. കടയുടമ അയൂബ് ഖാൻ, മകനും ഡോക്ടറുമായ അലി ഖാൻ, സുഹൃത്ത് സജീലാൽ എന്നിവരാണ് കസ്റ്റഡിയിലുളളത്. സംഘർഷത്തെ തുടർന്ന് അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു