എഡിഎമ്മിൻ്റെ മരണം: അടിയന്തിര പ്രമേയ ച‍ർച്ച ബഹിഷ്കരിച്ച് പ്രതിപക്ഷം; ട്രെയിനിന് സമയമായത് കൊണ്ടെന്ന് മന്ത്രിമാർ

By Web TeamFirst Published Oct 15, 2024, 3:24 PM IST
Highlights

എഡിഎമ്മിന്റെ മരണത്തിൽ സർക്കാർ മറുപടി പറയുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ധനപ്രതിസന്ധിയിലെ അടിയന്തിര പ്രമേയ ചർച്ച ബഹിഷ്കരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധിയിലെ അടിയന്തിര പ്രമേയ ചർച്ചക്കിടെ എഡിഎമ്മിൻ്റെ മരണത്തിൽ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം. പിന്നാലെ സഭാ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ട്രെയിനിന് സമായമായത് കൊണ്ട് പ്രതിപക്ഷം ബഹളം വെച്ച് ഇറങ്ങിപ്പോവുകയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തിയപ്പോൾ, വീണ്ടും പ്രതിപക്ഷം ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണെന്ന് മന്ത്രി രാജീവ് വിമർശിച്ചു. 

എഡിഎമ്മിന്റെ മരണത്തിൽ ധനമന്ത്രി മറുപടി പറയുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സംസാരിച്ച് തീർന്നില്ലല്ലോ എന്ന് പറഞ്ഞ ധനമന്ത്രി, പ്രതിപക്ഷ നേതാവ് പറഞ്ഞ എല്ലാം നോട്ട് ചെയ്തിട്ടുണ്ടെന്നും മറുപടി പറയുമെന്നും വ്യക്തമാക്കി. എഡിഎമ്മിന്റെ മരണം ദൗർഭാഗ്യകരമായ സംഭവമാണെന്ന് പിന്നീട് മന്ത്രി പറഞ്ഞു. റവന്യു മന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൗരവമുള്ള കാര്യമായതിനാൽ അതിനനുസരിച്ച് അന്വേഷണവും നടപടിയുമെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

Latest Videos

ഈ ഘട്ടത്തിലാണ് പ്രതിപക്ഷം ബഹളം വെച്ചത്. പ്രതിപക്ഷത്തിൻ്റെ അനാവശ്യമായ ബഹളം അംഗങ്ങൾ എല്ലാവരും നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ ടിക്കറ്റ് എടുത്തത് കൊണ്ടാണെന്ന് മനസിലാകുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷം സ്വന്തം അടിയന്തര പ്രമേയത്തിൽ നിന്ന് ഒളിച്ചോടുന്നത് രണ്ടാം തവണയെന്ന് മന്ത്രി രാജീവ് കുറ്റപ്പെടുത്തി. ട്രെയിനിന്റെ സമയം അനുസരിച്ച് സഭ ബഹിഷ്കരിക്കുന്നത് ശരിയല്ലെന്ന് എംബി രാജേഷും നിലപാടെടുത്തു.

വിശ്വസ്തനായ നല്ല ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്നും എഡിഎമ്മിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടക്കുമെന്നും റവന്യൂ മന്ത്രി സഭയെ അറിയിച്ചു. ആരെയും ന്യ‌ായീകരിക്കാൻ ഇല്ലെന്നും സർക്കാർ നിലപാട് കേൾക്കാൻ നിൽക്കാതെയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതെന്നും മന്ത്രി വിമർശിച്ചു.
 

click me!